വാഷിങ്ടൺ: യുഎസില്‍ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ച നിലയിൽ. തെലങ്കാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഹൈദരാബാദിൽ നിന്നുള്ള അന്‍ഷുല്‍ കുന്‍ചയാണ് (28) കൊല്ലപ്പെട്ടത്. അമേരിക്കയിലെ നോർത്ത് ഫിലാഡൽഫിയയിലാണ് സംഭവം.
വെള്ളിയാഴ്ച അർധരാത്രി നോർത്ത് ഫിലാഡൽഫിയയിലെ ഒരു വീട്ടിൽ പിസ ഡെലിവറി ചെയ്യാനെത്തിയതായിരുന്നു അന്‍ഷുല്‍. ഡെലിവറി കഴിഞ്ഞ് മടങ്ങവെയാണ് ദാരുണാന്ത്യം. ആൾതാമസമില്ലാതെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് അന്ഷുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അന്വേഷണത്തിനിടെ പൊലീസ് 3 വെടിയുണ്ടകളുടെ ഭാഗങ്ങൾ കണ്ടെത്തി. അന്ഷുലിന്റെ വാഹനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അന്‍ഷുല്‍ സ്ഥലത്തെത്തുന്നതും ഇരുണ്ട വസ്ത്രം ധരിച്ച് ബാക്ക്പാക്ക് കൈവശം വെച്ച രണ്ടാളുകൾ അദ്ദേഹത്തെ പിന്തുടരുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.
അന്ഷുലിന്റെ മരണത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.
