വിഴിഞ്ഞം തുറമുഖ കരാറിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ വസ്തുതാവിരുദ്ധമാണെന്ന് പി. രാജീവ്. മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന് ഇത്തരത്തില്‍ വെല്ലുവിളിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നും, അദ്ദേഹത്തിന്റെ ശരീരഭാഷയും വെല്ലുവിളികളും ഒരു പ്രതിപക്ഷ നേതാവിന്റേതിന് സമാനമാണെന്നും രാജീവ് വിമര്‍ശിച്ചു.

അദാനി കമ്പനിയില്‍ എം എസ് സി കമ്പനിക്ക് ഓഹരി പങ്കാളിത്തം എന്ന വാര്‍ത്ത ആദ്യം വന്നത് ദേശാഭിമാനിയില്‍ അല്ല. ജൂണ്‍ 3 ന് മാതൃഭൂമിയില്‍ വാര്‍ത്ത വന്നു. അതിന് മുമ്പ് എക്കണോമിക് ടൈംസില്‍ വന്നു. ഈ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷമുള്ള കാര്യങ്ങളിലാണ് ദുരുഹതയെന്ന് പി രാജീവ് പറഞ്ഞു.

വിഴിഞ്ഞം കരാര്‍ പ്രകാരം ഓഹരി കൈമാറ്റം നടത്തുന്നതിന് മുന്‍പായി മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കാനാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ അനുമതി വാങ്ങുന്നതിന് മുന്‍പ് തന്നെ അഗ്രിമെന്റിലേക്ക് പോയത് ഗൗരവകരമായ കാര്യമാണ്. അദാനി ഗ്രൂപ്പ് ഓഹരി കൈമാറ്റം ചെയ്യുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങളെയും സുരക്ഷയെയും ഇത് ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട കൃത്യമായ ചോദ്യങ്ങളില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയും പുകമറ സൃഷ്ടിച്ച് വസ്തുതകളെ മറച്ചുവെക്കുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണസംവിധാനത്തിലെ നിര്‍ണ്ണായക വകുപ്പുകളായ ധനം, നിയമം, പൊതുഭരണം എന്നിവ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നത് ‘ക്രോസ് ചെക്കിംഗ്’ (Cross-checking mechanism) സംവിധാനത്തെ തകര്‍ക്കുമെന്ന് പി. രാജീവ് പറഞ്ഞു. ഓരോ വകുപ്പും എടുക്കുന്ന തീരുമാനങ്ങള്‍ നിയമപരമായും സാമ്പത്തികമായും പരിശോധിക്കേണ്ട സ്വയംഭരണ സ്വഭാവമുള്ള വകുപ്പുകളാണ് ഇവ. ഇവയെല്ലാം ഒരാളിലേക്ക് കേന്ദ്രീകരിക്കുമ്പോള്‍ കളക്ടീവ് റെസ്‌പോണ്‍സിബിലിറ്റിയുടെ അടിസ്ഥാന പാഠങ്ങള്‍ ലംഘിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്തെ വകുപ്പ് വിഭജനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. നായനാര്‍ സര്‍ക്കാരിന്റെയും വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെയും കാലത്ത് ഐടി വകുപ്പ് കൈകാര്യം ചെയ്ത രീതിയും അന്ന് വകുപ്പുകള്‍ വിഭജിച്ചതിലെ യുക്തിയും അദ്ദേഹം ഉദാഹരണമായി നിരത്തി. വസ്തുതകള്‍ പരിശോധിക്കാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും ഒരു ഭരണാധികാരി എന്ന നിലയില്‍ കാര്യങ്ങളില്‍ ആധികാരികത ഉറപ്പുവരുത്താന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടികള്‍ ഒട്ടും തൃപ്തികരമല്ലെന്നും പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *