മകള്‍ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് താമരശേരി ആശുപത്രിയിലെ ഡോക്ടറെ സനൂപ് എന്നയാള്‍ ആക്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് തന്റെ രണ്ട് മക്കളെയും കൊണ്ട് ഇയാള്‍ ആശുപത്രിയിലെത്തിയത്. കുട്ടികളെ പുറത്ത് നിര്‍ത്തി സൂപ്രണ്ടിന്റെ മുറിയില്‍ കയറി. എന്നാല്‍ സൂപ്രണ്ട് മുറിയിലുണ്ടായിരുന്നില്ല. പിന്നീട്, ഡ്യൂട്ടിയിലുണ്ടായ ഡോക്ടറെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

നീളത്തിലുള്ള കൊടുവാളുമായി വന്ന് ഒറ്റ വെട്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി പറയുന്നു. സാറിന്റെ തലയ്ക്കാണ് വെട്ട് കൊണ്ടത്. എന്റെ മോളെ കൊന്നവനല്ലേടാ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. ചെറുതായി സര്‍ തടുത്തിരുന്നു – ആശുപത്രിയിലെ ലാബ് അസിസ്റ്റന്റ് കൂടിയായ ഇദ്ദേഹം പറഞ്ഞു.

താമരശേരി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കുട്ടിയെ മൂന്ന് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ എത്തിച്ചപ്പോള്‍ ആരോഗ്യനില മോശമായിരുന്നില്ലെന്നും ആവശ്യമായ ചികിത്സ നല്‍കിയിരുന്നെന്നുമാണ് താലൂക്ക് ആശുപത്രി അധികൃതരുടെ പ്രതികരണം.

കുട്ടിയുടെ അയല്‍വാസിയുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് താമരശ്ശേരി പൊലീസ് കേസെടുത്തു. മൂന്നു കുട്ടികള്‍ക്ക് കൂടി പനിയുണ്ട്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഡോക്ടറെ ആക്രമിച്ചത്. എന്നാല്‍, കുട്ടിയെ ചികിത്സിച്ച ഡോക്ടറല്ല ആക്രമണത്തിന് ഇരയായത്. ആളുമാറിയായിരുന്നു ആക്രമണം.ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ആക്രമണത്തെ അപലപിച്ചു. അതേസമയം, കുട്ടിയുടെ മരണശേഷം സനൂപ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് പൊതുപ്രവര്‍ത്തകനായ ഷംസീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *