കോഴിക്കോട്: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച ശേഷം മരിച്ചെന്ന് കരുതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഭർത്താവ് അറസ്റ്റിൽ. വെള്ളയിൽ സ്വദേശിയായ സക്കീറാണ് വെള്ളയിൽ പോലീസ് സ്റ്റേഷനിൽ ഹാജരായത്. എന്നാൽ, പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ യുവതിക്ക് ജീവനുണ്ടെന്ന് കണ്ടെത്തുകയും ഉടൻ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുകയുമായിരുന്നു.

സക്കീറും ഭാര്യയും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത കുടുംബവഴക്കുണ്ടാവുകയും, ഇതിനിടെയുണ്ടായ പ്രകോപനത്തിൽ സക്കീർ ഭാര്യയുടെ കഴുത്ത് ഞെരിക്കുകയുമായിരുന്നു. ശ്വാസം കിട്ടാതെ യുവതി അബോധാവസ്ഥയിലായതോടെ ഇവർ മരിച്ചെന്ന് സക്കീർ ഉറപ്പിച്ചു. തുടർന്ന് താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പോലീസിനെ അറിയിക്കാൻ വെള്ളയിൽ സ്റ്റേഷനിലേക്ക് തിരിച്ചു. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നുവെന്ന സക്കീറിന്റെ മൊഴി കേട്ട ഉടൻ തന്നെ പോലീസ് ഇയാളെ സ്റ്റേഷനിൽ ഇരുത്തി പ്രത്യേക സംഘമായി വീട്ടിലേക്ക് കുതിച്ചു. ബന്ധുക്കളെയും അയൽവാസികളെയും കൂട്ടി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കിടന്നിരുന്ന യുവതിക്ക് ജീവന്റെ തുടിപ്പുണ്ടെന്ന് പോലീസിന് മനസ്സിലായത്. പോലീസ് സംഘം ബന്ധുക്കളുടെ സഹായത്തോടെ യുവതിയെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ സക്കീറിനെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *