ജനനായകന്‍ പോരാട്ടം സുപ്രീംകോടതിയിലേക്ക്. നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് സൂപ്രീംകോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഹര്‍ജി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്ന മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് പി ടി ആശ ഉത്തരവിട്ടിരുന്നു. പിന്നാലെ, സെന്‍സര്‍ ബോര്‍ഡ് ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവയുടെ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. കേസ് പരിഗണിച്ച ബെഞ്ച് നിര്‍മാതാക്കളെയും ജസ്റ്റിസ് പി ടി ആശയെയും വിമര്‍ശിച്ചു. നിര്‍മാതാക്കളുടെ വാദത്തിനെതിരായ അഫിഡവിറ്റ് സമര്‍പ്പിയ്ക്കാന്‍ കോടതി അനുവദിച്ചില്ലെന്നും ഏകപക്ഷീയമായി വിധി പുറപ്പെടുവിച്ചുവെന്നും സെന്‍സര്‍ ബോര്‍ഡിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജനുവരി ആറിനാണ്, ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടതെന്നും ഇത് ചെയര്‍പേഴ്‌സന്റെ അധികാരപരിധിയില്‍ വരില്ലെന്നും കെവിഎന്‍ പ്രൊഡക്ഷന്‍സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ രോത്തഗിയും വാദിച്ചു.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എങ്ങനെ ഒരു സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചുവെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. മാത്രമല്ല, സെന്‍സര്‍ ബോര്‍ഡിന്റെ മറുപടി കേള്‍ക്കാതെ, വിധി പുറപ്പെടുവിക്കാന്‍ സിംഗിള്‍ ബെഞ്ചിന് എങ്ങനെ കഴിഞ്ഞുവെന്നും കോടതി വിമര്‍ശിച്ചു. പതിനഞ്ച് ദിവസം കഴിഞ്ഞ് ചിത്രം റിലീസ് എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത് ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *