കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളില്‍ തര്‍ക്കങ്ങളും പ്രതിസന്ധികളും രൂക്ഷമാകുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസ് ചെയര്‍പേഴ്‌സന്റെ മുറിയില്‍ അതിക്രമിച്ചു കയറി വാച്ചും നിര്‍ണായക ഫയലും മോഷ്ടിച്ചതായി ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കണ്ടം പൊലീസില്‍ പരാതി നല്‍കി. താനോ സെക്രട്ടറിയോ ഓഫീസില്‍ ഇല്ലാതിരുന്ന സമയത്ത് അനുമതിയില്ലാതെ മുറി തുറന്ന് ജല അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രധാന ഫയല്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു എന്ന് ചെയര്‍പേഴ്‌സണ്‍ ആരോപിച്ചു. ഫയലിനുള്ളില്‍ തന്റെ ഒരു വാച്ചും ഉണ്ടായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

തന്റെ ഭരണത്തില്‍ പിഴവുകള്‍ വരുത്തി നഗരസഭയെ ഇകഴ്ത്തിക്കാണിക്കാനാണ് ബിജു മാത്യൂസ് ശ്രമിക്കുന്നതെന്നും, തുടക്കം മുതല്‍ ഇയാള്‍ ഭരണസമിതിക്കെതിരെയാണ് നിലകൊള്ളുന്നതെന്നും ദിയാ ബിനു പുളിക്കണ്ടം കുറ്റപ്പെടുത്തി.

സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണയോടെയാണ് നിലവില്‍ യുഡിഎഫ് പാലാ നഗരസഭ ഭരിക്കുന്നത്. ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കണ്ടം, പിതാവ് ബിനു പുളിക്കണ്ടം, സഹോദരന്‍ ബിജു പുളിക്കണ്ടം എന്നിവരുള്‍പ്പെടുന്ന മൂന്നംഗ സ്വതന്ത്ര ഗ്രൂപ്പിന്റെ പിന്തുണ ഭരണത്തില്‍ നിര്‍ണായകമാണ്. ഒരാഴ്ച മുന്‍പ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെ ബിനു പുളിക്കണ്ടം തങ്ങളെ മര്‍ദിച്ചതായി ആരോപിച്ച് ബിജു മാത്യൂസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ 15 പേര്‍ പങ്കെടുത്ത യോഗത്തില്‍ ബിജു മാത്യൂസ് ഉന്നയിച്ച മര്‍ദന പരാതി തികച്ചും കള്ളമാണെന്ന് ബിനു പുളിക്കണ്ടം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *