ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി സുകാന്ത് സുരേഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍, പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തി. രാജ്യം വിടരുത് എന്നാണ് ഉപാധി. കേസില്‍ അറസ്റ്റിലായ സുകാന്ത് 44 ദിവസം ജയിലില്‍ കഴിഞ്ഞു.

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് സുകാന്ത് കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങിയത്. അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.സ്നേഹത്തിന്റെ പേരില്‍ യുവതിയെ ചൂഷണം ചെയ്‌തെന്നും പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വാട്സ് ആപ് ചാറ്റുകള്‍ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവിലായിരുന്നു പ്രതി.

പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബലാത്സംഗ കുറ്റമാണ് സുകാന്ത് സുരേഷിനെതിരെ ചുമത്തിയത്. സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തീയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. സുകാന്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നതിന്റെ തെളിവുകൂടിയാകുകയാണ് നിര്‍ണാകമായ ഈ ചാറ്റ് വിവരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *