കല്‍പ്പറ്റ: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണം ഏഴായി. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്.

തുടര്‍ച്ചയായ നാലാം ദിവസമാണ് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നത്. ദുരന്തമേഖലയെ നാല് സോണുകളാക്കി തിരിച്ചാണ് തെരച്ചില്‍ നടത്തുന്നത്.

ഇന്നലെ നടന്ന പരിശോധനയില്‍ ഒന്നാമത്തെ സോണില്‍ നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ (എസ്‌കവേറ്റര്‍ ഓപറേറ്റര്‍) എന്നയാളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്താനായത്.

ഹിമാചല്‍ പ്രദേശ് സ്വദേശിയായ രാഹുല്‍ ശര്‍മ (എന്‍ജിനീയര്‍)യുടെ മൃതദേഹമാണ് രണ്ടാമത് കണ്ടെത്തിയത്. മീനാക്ഷി പുഴയില്‍ ബസ് കിടന്ന സ്ഥലത്തുനിന്നാണ് രാഹുലിന്റെ മൃതദേഹം കിട്ടിയത്.

ബസ് കഴിഞ്ഞ ദിവസം ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. ശേഷം മൃതദേഹങ്ങള്‍ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *