സ്‌കൂള്‍ അവധി വിവാദത്തില്‍ വിശദീകരണവുമായി എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായത് മനസിലാക്കുന്നുവെന്നും, വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും കളക്ടര്‍ പ്രതികരിച്ചു. അവധി പ്രഖ്യാപിച്ചത് പൂര്‍ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അന്ന് ജില്ലയില്‍ റെഡ് അലേര്‍ട്ട് ഉണ്ടായിരുന്നില്ല. രാവിലെ 7.30ന് വന്ന മുന്നറിയിപ്പ് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായത് മനസിലാക്കുന്നു. വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളുന്നുവെന്നും അവര്‍ വ്യക്തമാക്കി.

”അന്ന് ഉറങ്ങിപ്പോയതല്ല; കുട്ടികളുടെ സുരക്ഷയും അസൗകര്യവും മുന്നില്‍ വന്നപ്പോള്‍ സുരക്ഷ തിരഞ്ഞെടുത്തതാണ്. അവധി പ്രഖ്യാപിക്കാതെ എന്തെങ്കിലും അപകടമുണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ തിരിച്ചു പറയുമായിരുന്നു. അന്നത്തെ തീരുമാനത്തില്‍ 100 ശതമാനം ബോധ്യമുണ്ട്, തെറ്റു പറ്റിയിട്ടില്ല” എന്നും കലക്ടര്‍ വിശദീകരിച്ചു.

”വിഷയത്തില്‍ എല്ലാവരും ഓരോ കാരണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇനി എന്റെ ഭാഗം പറയുന്നതില്‍ കാര്യമുണ്ടോ എന്നറിയില്ല” എന്നു പറഞ്ഞു കൊണ്ടായിരുന്നു കാര്യങ്ങള്‍ വിശദീകരിച്ചത്.”അന്നത്തെ ദിവസം റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നിയമപ്രകാരം അവധി കൊടുക്കേണ്ടതില്ലായിരുന്നു. അന്നു പുലര്‍ച്ചെ വന്ന മുന്നറിയിപ്പില്‍ മഴ കൂടുന്നതായി കാണിച്ചു. അതുപോലെ രാവിലെ ശക്തമായ മഴയായിരുന്നു. 7.30നു വന്ന മുന്നറിയിപ്പില്‍ അതിതീവ്ര മഴയും കാറ്റും ഉണ്ടാകും എന്നായിരുന്നു വന്നത്. അതു സംഭവിക്കുകയും ചെയ്തു. ഉച്ചയോടു കൂടി നദികളിലെല്ലാം ജലനിരപ്പ് ഉയരുകയും ചെയ്തു.

പെട്ടെന്ന് അവധി പ്രഖ്യാപിക്കുമ്പോള്‍ അസൗകര്യമുണ്ടാകും, അതു മനസിലാകും. ശരിയുമാണ്. പരാതി പറയുന്നതില്‍ ഒരു വിരോധവുമില്ല, വിഷമവുമില്ല. ഞാനാണ് ആ സ്ഥാനത്തെങ്കില്‍ എനിക്കും അസൗകര്യമുണ്ടാകും. അസൗകര്യത്തിനും സുരക്ഷയ്ക്കും മധ്യേ ഇങ്ങനെ ഒരു തീരുമാനം എടുക്കാതെ നിര്‍വാഹമില്ലായിരുന്നു. മുന്നറിയിപ്പ് എന്നു പറയുന്നത് ഒരു വിവരം മാത്രമാണ്. അതേസമയം യഥാര്‍ഥ വസ്തുത എന്താണ് എന്നു നോക്കി ഒരു തീരുമാനം എടുക്കേണ്ടി വരും. അവധി പ്രഖ്യാപിക്കുന്നില്ല, കുട്ടികള്‍ വൈകുന്നേരം വരെ സ്‌കൂളില്‍ പോകട്ടെ എന്നു തീരുമാനിക്കണം. ഉച്ചകഴിഞ്ഞു കുട്ടികള്‍ പോകട്ടെ എന്നു തീരുമാനിച്ചിരുന്നെങ്കില്‍ ആ സമയം വെള്ളപ്പൊക്കവും നദികള്‍ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും അപകടവും ഉണ്ടായെങ്കില്‍ നിങ്ങള്‍ തിരിച്ചു പറയുമായിരുന്നു. അല്‍പം വൈകിയാണെങ്കിലും അവധി കൊടുക്കേണ്ടതായിരുന്നു എന്നു പറയുമായിരുന്നു.

എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടായി, തീര്‍ച്ചയായും അങ്ങനെ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കും. വിമര്‍ശനങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു. അങ്ങനെയാണ് പഠിച്ചു മുന്നോട്ടു പോകുന്നത്. എന്നാല്‍ ആ സമയം എടുക്കേണ്ടി വന്ന തീരുമാനത്തില്‍ 100 ശതമാനം ബോധ്യമുണ്ട്. തെറ്റുപറ്റി എന്നു ചിന്തിക്കുന്നില്ല. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ഒന്നര മണിക്കൂറു കഴിഞ്ഞു ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടി വന്നു. ആ സമയം പറഞ്ഞില്ലായിരുന്നെങ്കില്‍ 10 മണിക്ക് എന്തായാലും അവധി പ്രഖ്യാപിക്കേണ്ടി വരുമായിരുന്നു” – കലക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *