തൃശ്ശൂർ പൂരത്തിന്റെ മേളം പ്രമാണിയായിരുന്ന പെരുവനം കുട്ടൻമാരാരെ പ്രമാണി സ്ഥാനത്തു നിന്നു പാറമേക്കാവ് ദേവസ്വം മാറ്റി.കിഴക്കൂട്ട് അനിയൻ മാരാരായിരിക്കും ഈ വർഷത്തെ ഇലഞ്ഞിത്തറ പ്രമാണി.അനിയന്‍ മാരാര്‍ക്ക് ഒരു വട്ടമെങ്കിലും പ്രമാണി സ്ഥാനം അലങ്കരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്ന് പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി.

കിഴക്കൂട്ട് അനിയൻ മാരാർക്ക് 78 വയസാണ്. ഇദ്ദേഹത്തിന് മേളപ്രമാണി സ്ഥാനത്ത് ഒരവസരം നൽകാൻ പാറമേക്കാവ് ദേവസ്വം ബോര്‍ഡ് വിശദമായ ചര്‍ച്ചകൾക്ക് ശേഷം തീരുമാനിക്കുകയായിരുന്നു. 1961 മുതൽ കിഴക്കൂട്ട് അനിയൻ മാരാർ പൂരത്തിനുണ്ട്. കലാകാരന്മാർക്ക് മാറി മാറി മേളപ്രമാണിസ്ഥാനം നൽകാനുള്ള ആലോചനയും നടക്കുന്നുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി പാറമേക്കാവിന്റെ ഇല‍ഞ്ഞിത്തറ മേളത്തിൽ പങ്കാളിയാണ് കിഴക്കൂട്ട് അനിയൻ മാരാര്‍. 2005-ൽ പാറമേക്കാവിന്റെ പകൽപ്പൂരത്തിന് അദ്ദേഹം പ്രാമാണ്യം വഹിച്ചിരുന്നു. 2012-ൽ തിരുവമ്പാടിയുടെ പകൽപ്പൂരത്തിനും പ്രമാണിയായി.1971ൽ പാറമേക്കാവ് മേളനിരയിലെത്തിയ കുട്ടൻ മാരാർ 51 വർഷവും പാറമേക്കാവിലാണു കൊട്ടിയത്. 24 വർഷമായി പ്രമാണിയാണ്.പാറമേക്കാവ് ദേവസ്വവുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് പെരുവനത്തിന് പ്രമാണി സ്ഥാനം നഷ്ടമാകുന്നതിലേക്ക് വഴിതെളിച്ചത്. കഴിഞ്ഞ ദിവസം പാറമേക്കാവ് വേലയ്ക്ക് പെരുവനമായിരുന്നു മേളപ്രമാണി. ഈ സമയത്ത് പെരുവനം അദ്ദേഹത്തിന്റെ മകനെ കൂടി ഒപ്പം കൂട്ടിയിരുന്നു. മേളയുടെ മുൻനിരയിൽ മകനെ പെരുവനം നിർത്തി. എന്നാൽ ദേവസ്വം പട്ടികയിൽ മകന്റെ പേരുണ്ടായിരുന്നില്ല. ഇവർ ഇടപെട്ട് ഇദ്ദേഹത്തെ പിൻനിരയിലേക്ക് മാറ്റി. തുടർന്ന് പെരുവനം കുട്ടൻമാരാർ ചെണ്ട താഴെ വെക്കുന്ന സാഹചര്യമുണ്ടായി. പിന്നീട് അദ്ദേഹം ചെണ്ട കൊട്ടി മേളം പൂർത്തിയാക്കി. എന്നാൽ ഈ നടപടിയിൽ ദേവസ്വം ബോർഡിന് വലിയ അതൃപ്തിയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *