അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മില്‍ സംഘര്‍ഷം. ബിഷപ്പ് ഹൗസില്‍ പ്രാര്‍ത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രതിഷേധിക്കുന്ന 21 വൈദികരില്‍ 4 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചു.

ബസിലിക്ക പള്ളിക്ക് മുന്‍പിലാണ് സംഭവമുണ്ടായത്. രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേല്‍പ്പിച്ച് വസ്ത്രം പോലും മാറാന്‍ അനുവദിക്കാതെ കൊണ്ടുവന്നതായും, വസ്ത്രം മാറാന്‍ ശ്രമിച്ചവരുടെ വീഡിയോ എടുത്തതായുമാണ് വൈദികര്‍ ആരോപിക്കുന്നത്. പ്രായമായ വൈദികര്‍ക്ക് അടക്കം മര്‍ദ്ദനമേറ്റു. ബിഷപ്പ് ഹൌസിന്റെ ഗേറ്റ് അടക്കം തല്ലിപ്പൊളിച്ചാണ് വൈദികരെ ഗേറ്റിന് സമീപത്ത് എത്തിച്ചതെന്നാണ് വൈദികര്‍ പൊലീസിനെതിരെ ഉയര്‍ത്തുന്ന ആരോപണം. എന്തിനാണ് കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പൊലീസുകാര്‍ തയ്യാറായില്ലെന്നും വൈദികര്‍ ആരോപിക്കുന്നു.

കഴിഞ്ഞദിവസം സെന്റ് തോമസ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിനിടയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *