പി എം ആര്‍ഷോ ഉള്‍പ്പെട്ട മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാധ്യമത്തിന്റെ പേര് പറഞ്ഞ് ആര്‍ക്കും നടപടി നേരിടുന്നതില്‍ നിന്നൊഴിയാന്‍ കഴിയില്ല. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയില്‍ പങ്കാളിയായ എല്ലാവരെയും പുറത്തുകൊണ്ടുവരണം. നടപടിയെ കേന്ദ്രത്തിന്റെ മാധ്യമവേട്ടയായി താരതമ്യം ചെയ്യേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

മാര്‍ക്ക് ലിസ്റ്റിനെ പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പി എം ആര്‍ഷോയുടെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മഹാരാജാസ് കോളജ് അധ്യാപകന്‍ വിനോദ് കുമാറാണ് ഒന്നാം പ്രതി. തെറ്റായ റിസള്‍ട്ട് തയാറാക്കിയത് ഒന്നാം പ്രതിയായ അധ്യാപകന്‍ വിനോദ് കുമാറും രണ്ടാം പ്രതിയായ പ്രിന്‍സിപ്പല്‍ വി.എസ് ജോയിയുമെന്ന് എഫ് ഐ ആറില്‍ പറയുന്നു.

ആദ്യ രണ്ടുപ്രതികള്‍ ഗൂഢാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും കുറ്റം ചുമത്തി. പരീക്ഷ ജയിച്ചെന്ന തെറ്റായ റിസള്‍ട്ട് തയാറാക്കിയെന്നും അധ്യാപകര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *