ന്യൂഡല്‍ഹി: സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ തീര്‍ന്നു. മൂന്നാം മോദി സര്‍ക്കാരിൽ സുരേഷ് ഗോപി രണ്ട് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിക്കും. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. കേരളത്തില്‍ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും ചുമതല ഏറ്റെടുത്ത ശേഷം സുരേഷ് ഗോപി പറഞ്ഞു.
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ക്കൊടുവിലാണ് സൂപ്പര്‍താരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്. പലതരം അനിശ്ചിതത്വത്തിന് ഒടുവില്‍ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്. തൃശൂര്‍ ‘എടുത്തത്’ മുതല്‍ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയര്‍ന്നിരുന്നു. പിന്നാലെ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് തിരുവന്തപുരത്തേക്ക് പോയ സുരേഷ് ഗോപിയെ മോദി തിരിച്ചു വിളിക്കുകയായിരുന്നു. ഒടുവില്‍ ഡല്‍ഹിയില്‍ നിന്നും നേരിട്ട് മോദിയുടെ കോളെത്തിയതോടെയാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞയ്ക്കായി ഡല്‍ഹിലേക്ക് തിരിച്ചത്.