കോഴിക്കോട്: വിമര്‍ശിക്കുകയായിരുന്നില്ല ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി അതാണ് പറഞ്ഞതെന്ന് എം.ടി വാസുദേവന്‍ നായര്‍ വിശദീകരിച്ചതായി എഴുത്തുകാരന്‍ എന്‍.ഇ.സുധീര്‍. മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗം ചര്‍ച്ചയായതിന് പിന്നാലെയാണ് എം.ടിയുടെ വിശദീകരണവുമായി സാഹിത്യകാരന്‍ എന്‍.ഇ സുധീര്‍ രംഗത്തെത്തിയത്.

എന്‍.ഇ സുധീര്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് എം.ടിയുടെ വിശദീകരണം നല്‍കിയിരിക്കുന്നത്.

‘ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്’ പ്രസംഗം വിവാദമായതിന് പിന്നാലെ എം.ടിയോട് അതിനെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയിതാണെന്ന് സുധീര്‍ സോഷ്യല്‍ മീഡിയ കുറിപ്പില്‍ വ്യക്തമാക്കി.

ഇന്നലെ വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ നാളെ കെ.എല്‍.എഫ് ഉദ്ഘാടന വേദിയില്‍ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നതായും സുധീര്‍ പറയുന്നു.

എന്‍.ഇ സുധീറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലെ വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ നാളെ KLF ഉദ്ഘാടന വേദിയില്‍ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമര്‍ശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. ഇന്ന് വൈകിട്ടു കണ്ടപ്പോള്‍ ഞങ്ങള്‍ അതെപ്പറ്റി സംസാരിച്ചു.

എംടി എന്നോട് പറഞ്ഞത് ഇതാണ്.

‘ ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല . ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്. ‘

തന്റെ കാലത്തെ രാഷ്ട്രീയയാഥാര്‍ത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു

എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു.

ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *