നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന കേസില്‍ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീടുകളിലും നിര്‍മാണക്കമ്പനിയിലും റെയ്ഡ് നടത്തുന്നത് ഒരു തോക്ക് തേടിയെന്ന് വിവരം. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം തിരയുന്നത്.ദിലീപിന് തോക്കുപയോഗിക്കാൻ ലൈസൻസില്ലെന്നാണ് പൊലീസ് നിലപാട്. ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ ഒരു തോക്കിനെ കുറിച്ച് പറയുന്നുണ്ടെന്നും റെയ്ഡില്‍ പ്രധാനമായും ഈ തോക്കാണ് അന്വേഷിക്കുന്നതുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്നറിയുന്നത്. എന്നാല്‍, ഇക്കാര്യം അന്വേഷണ സംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തുന്നുണ്ട്

റെയ്ഡ് 5 മണിക്കൂർ പിന്നിടുമ്പോൾ, ദിലീപിന്‍റെ അഭിഭാഷകർ ആലുവയിലെ ‘പത്മസരോവരം’ എന്ന വീട്ടിലെത്തിയിട്ടുണ്ട്. ആലുവ പറവൂർക്കവലയിലെ ദിലീപിന്‍റെ വീട്, സഹോദരൻ അനൂപിന്‍റെ വീട്, ദിലീപിന്‍റെയും അനൂപിന്‍റെയും സിനിമാനിർമാണക്കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ കൊച്ചി ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് നിലവിൽ റെയ്ഡുകൾ പുരോഗമിക്കുന്നത്. ദിലീപിന്‍റെയും സഹോദരന്‍റെയും വീട്ടിൽ എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്. ഗ്രാൻഡ് പ്രൊഡക്ഷൻസിൽ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനാ കേസിൽ രണ്ടാം പ്രതിയെന്ന നിലയിലാണ് അനൂപിന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത് എന്ന് എസ് പി മോഹനചന്ദ്രൻ വ്യക്തമാക്കി. വീട്ടിൽ ദിലീപുണ്ടെന്നും, സംസാരിച്ചുവെന്നും വിശദമായ പരിശോധന തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു .അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് വ്യാപകപരിശോധന

Leave a Reply

Your email address will not be published. Required fields are marked *