കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് മെന്‍സ് ഹോസറ്റലില്‍ നിന്ന് കഞ്ചാവുമായി പിടിയിലായവരില്‍ ഒരാള്‍ എസ്.എഫ്.ഐ നേതാവ്. പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അഭിരാജിനെയും ഒപ്പം പിടിയിലായ ഹരിപ്പാട് സ്വദേശി ആദിത്യനെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം, സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് എസ്.എഫ്.ഐ നേതാക്കള്‍ വ്യക്തമാക്കി. തന്റെ മുറിയില്‍ നിന്നല്ല കഞ്ചാവ് പിടിച്ചെടുത്തതെന്നും ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തന്നെ കുടുക്കിയതാണെന്നും അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പൊലീസിന്റെ ഡാന്‍സാഫ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.

പൊലിസിന്റെ ആദ്യത്തെ എഫ്.ഐ.ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശിനെയാണ് (21) പ്രതി ചേര്‍ത്തിട്ടുള്ള. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. രണ്ടാമത്തെ എഫ്.ഐ.ആറില്‍ ഹരിപ്പാട് സ്വദേശി ആദിത്യന്‍ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസില്‍ പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കഞ്ചാവ് അളവില്‍ കുറവായതിനാല്‍ എല്ലാവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

റെയ്ഡിനായി പൊലീസ് എത്തിയതോടെ ചില വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *