കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന സംശയത്തിലാണ് ജോബി കുര്യനെ ചോദ്യം ചെയ്തത്. രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്ന് ബോബി മൊഴി നൽകി. രഞ്ജിത്തിനെതിരായ കേസിനെക്കുറിച്ച് നേരത്തേ അറിയില്ലായിരുന്നു എന്നും ബോബി പറഞ്ഞു. എന്നാൽ ബോബിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. നടനെ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
നടൻ്റെ കാറിൽ പോകുന്നതിനിടെയാണ് അന്വേഷണസംഘം സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് സഹസംവിധായിക ശാലിനിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടൻ ജോബി കുര്യനെയും പൊലീസ് ചോദ്യം ചെയ്തത്.
അതേസമയം, കേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന സംവിധായകൻ രഞ്ജിത്ത് നിലവിൽ ജാമ്യത്തിലാണ്. കാരവനുള്ളില്‍ വെച്ച് രഞ്ജിത്ത് കടന്നുപിടിച്ചെന്നാണ് യുവതി പരാതി നൽകിയത്.
