കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തർക്കങ്ങളിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി. മുന്നണി ജനങ്ങൾക്കിടയിൽ പരിഹാസ്യരാകുന്നു എന്ന വിലയിരുത്തലിലാണ് ലീഗ്. നേതാക്കൾ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തിയത് ശരിയായില്ലെന്നും, പരസ്യ പ്രതികരണം തുടർന്നാൽ ഹൈക്കമാൻഡിനെ ഇടപെടുവിക്കാനുമാണ് ലീഗിന്റെ നീക്കം. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്നും കോൺഗ്രസ് ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ മാത്രം അഭിപ്രായം പറയാമെന്നുമാണ് ലീഗിലെ ധാരണ.
അതേസമയം, കേരളത്തിലെ സംഭവവികാസങ്ങളിൽ ഹൈക്കമാൻഡ് അതീവ ജാഗ്രതയിലാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ മുതിർന്ന നേതാക്കളുമായി സംസാരിച്ചു. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകൾ സജീവമായി ഉയരുമ്പോൾ, അനുയായികൾ തമ്മിലുള്ള സോഷ്യൽ മീഡിയ പോര് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. മെയ് 4-ന് വോട്ടെണ്ണൽ ഫലം വന്നശേഷം എം.എൽ.എമാരുടെ അഭിപ്രായം തേടിയായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക. അതുവരെ പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് എ.ഐ.സി.സി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
