കൊച്ചിയില്‍ ഫ്ളാറ്റിനുള്ളില്‍ യുവാവിന്റെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ കാണാതായ കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടി പുത്തന്‍പുര വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സജീവ് കൃഷ്ണ(22)ന്റെ മൃതദേഹമാണ് പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ ഫ്‌ലാറ്റില്‍ കണ്ടെത്തിയത്. ഇന്‍ഫോപാര്‍ക്കിനു സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്ത ഒക്‌സോണിയ ഫ്ലാറ്റിലെ 16-ാം നിലയിലാണ് സംഭവം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തിലും നെഞ്ചിലും വെട്ടേറ്റിട്ടുണ്ട്. തലയിലും ദേഹത്താകമാനവും മുറിവുകളും ക്ഷതങ്ങളുമുണ്ട്.

ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നയാളാണ് അര്‍ഷാദ്. ഇന്നലെ വൈകുന്നേരമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെയാണ് അര്‍ഷാദിന്റെ ഫോണ്‍ ഓഫായതെന്ന് പൊലീസ് പറയുന്നു. തേഞ്ഞിപ്പാലത്തിന് സമീപമാണ് ഫോണ്‍ ഓഫായതെന്നും പൊലീസ് പറയുന്നു. അര്‍ഷാദിനായി ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം കൊലപാതകം നടന്നത് ഈ മാസം 12 നും 16 നും ഇടയില്‍ ആണെന്നും എഫ് ഐ ആറില്‍ പറയുന്നു. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

ഫ്ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നത്. മറ്റു മൂന്നുപേര്‍ ടൂര്‍ പോയി തിങ്കളാഴ്ചയാണ് തിരിച്ചുവന്നത്. ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സജീവിനെ വിളിച്ചെങ്കിലും എടുത്തില്ല. അര്‍ഷാദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ കട്ട് ചെയ്ത ശേഷം സ്ഥലത്തില്ല എന്ന സന്ദേശമയയ്ക്കുകയായിരുന്നത്രെ. ഇതേത്തുടര്‍ന്ന് മൂവരും സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു.

സംശയം തോന്നി ചൊവ്വാഴ്ച ഉച്ചയോടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മൂവരും ഫ്ലാറ്റിനകത്ത് പ്രവേശിച്ചു. മുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സജീവിന്റെ മൃതദേഹം കവറും ബെഡ്ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞ നിലയില്‍ കണ്ടത്. ബാല്‍ക്കണിയില്‍ ഫ്ലാറ്റിലെ പൈപ്പ് ഡക്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. മുറിയിലെ രക്തക്കറ കഴുകിക്കളഞ്ഞ ലക്ഷണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *