അട്ടപ്പാടി മധു കൊലക്കേസിൽ വിധി ഈ മാസം 30ന്. അന്തിമ വാദം പൂതിയായതിനെ തുടർന്ന് മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് വിധി പറയൽ 30 ലേക്ക് ആക്കിയത്.
വെള്ളിയാഴ്ചയാണ് കേസിന്റെ അന്തിമ വാദം പൂർത്തിയായത്. 2018 ഫെബ്രുവരി 22നാണ് ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധുവിനെ മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ തല്ലി കൊല്ലുന്നത്. 16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു.
77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായും മൊഴി നല്‍കിയത്. കൂറുമാറിയ വനം വകുപ്പിലെ താല്‍കാലിക ജീവനക്കാരായ നാലുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി. കോടതിയിലെത്താതെ മൂന്ന് പ്രോസിക്യൂട്ടര്‍മാരാണ് കേസില്‍ നിന്നും മാറിയത്.