മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ എ കെ ശശീന്ദ്രന് അതൃപ്തി. തോമസ് മന്ത്രിയാവാൻ സാധ്യതയില്ലെങ്കിൽ താനെന്തിന് രാജി വെക്കണമെന്ന് ശശീന്ദ്രൻ ചോദിച്ചു. പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നത് പോലെയാകും. മുഖ്യമന്ത്രിയുടെ നിലപാടിനെ താന്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയ ശശീന്ദ്രന്‍ രാജിവെയ്ക്കില്ലെന്ന നിലപാട് പരോക്ഷമായി വെളിപ്പെടുത്തി.അതേസമയം, നാട്ടില്‍ പ്രചരിക്കുന്ന പോലെ ഒരു കാര്യവും എന്‍ സി പില്‍ നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. തോമസ് കെ തോമസ് ദേശീയ അധ്യക്ഷനെ കാണുന്നത് അച്ചടക്കലംഘനമോ പാര്‍ട്ടിവിരുദ്ധമോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹം എന്‍സിപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണെന്നും അഖിലേന്ത്യ പ്രസിഡന്റിനെ കാണാനും പല കാര്യങ്ങള്‍ സംസാരിക്കാനും തികച്ചും സൗഹൃ സന്ദര്‍ശനം നടത്താനുമുള്ള അവകാശമുണ്ട്. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങള്‍ മുന്‍പ് പവാറുമായി ചര്‍ച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് വന്നതോടെയാണ് ഇക്കാര്യം നീണ്ടുപോയത്. ഇന്നലത്തെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ തനിക്കറിയില്ല. ചാക്കോ, തോമസ് എന്നിവര്‍ പവാറുമായി നടത്തിയത് സ്വകാര്യ സംഭാഷണമാണ്. അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല. കേരളത്തില്‍ ഇപ്പോളിത് ചര്‍ച്ചയാക്കിയത് നല്ല കാര്യമല്ലെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കണം. – ശശീന്ദ്രന്‍ പറഞ്ഞു.അതേസമയം, ഡല്‍ഹിയില്‍ നിന്ന് മടങ്ങിയ തോമസ് കെ തോമസ് തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ കാണും. മന്ത്രി മാറ്റത്തില്‍ പാര്‍ട്ടി ദേശിയ നേതൃത്വത്തെ ഇടപെടുത്താന്‍ ശ്രമിച്ചതില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. തോമസ്. കെ. തോമസിന് മന്ത്രി സ്ഥാനം നല്‍കുന്നതില്‍ സിപിഐഎമ്മിന് താല്‍പര്യകുറവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *