ഉരുൾപൊട്ടലിൽ ജീവൻ തിരിച്ചുകിട്ടിയ 11 കാരന് രക്ഷയായത് റഫ്രിജിറേറ്റർ.സി.ജെ ജാസ്‌മേ എന്ന ഫിലിപ്പൈന്‍ സ്വദേശിയായ ആണ്‍കുട്ടിയാണ് വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ അഭയം തേടി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.വെള്ളിയാഴ്ച ഫിലിപ്പൈൻസിലെ ബേബേ സിറ്റിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെ രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെയാണ് സിജെ ജെസ്മെ എന്ന കുട്ടിയെ കണ്ടെത്തുന്നത്. ഫ്രിഡ്ജില്‍ നിന്ന് പുറത്തേക്ക് എടുക്കുമ്പോള്‍ ജാസ്‌മേയ്ക്ക് ബോധമുണ്ടായിരുന്നു.ഏകദേശം 20 മണിക്കൂറോളം നേരമാണ് 11കാരന്‍ ഫ്രിഡ്ജില്‍ കഴിച്ചുകൂട്ടിയത്. പക്ഷെ കാലിന് പരിക്കേറ്റിരുന്നു. അവനെ ആശുപത്രിയിലേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പോലീസ് ഓഫീസര്‍ ജോനാസ് എറ്റിസ് പറഞ്ഞു. ‘ എനിക്ക് വിശക്കുന്നു’ എന്നാണ് പുറത്തെടുക്കുമ്പോള്‍ ജാസ്‌മേ ആദ്യം പറഞ്ഞതെന്നും എറ്റിസ് പറഞ്ഞു.നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ജസ്മെയുടെ കുടുംബം ഉരുൾപൊട്ടലിൽപെട്ടു. അവന്റെ അമ്മയെയും അനുജത്തിയെയും ഇപ്പോഴും കാണാനില്ല, അവന്റെ പിതാവ് മരിച്ചു. 13 വയസ്സുള്ള സഹോദരൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് കരുതുന്നത്. ബേബേ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലും കാറ്റിലും 172 പേരാണ് ഇതുവരെ മരണപ്പെട്ടത്. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *