ന്യൂ ഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്. 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് 5,440 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്. കര്‍ശന സുരക്ഷയിലാണ് പരീക്ഷ നടക്കുന്നത്. സുരക്ഷയ്ക്കായി അര്‍ധ സൈനിക വിഭാഗങ്ങളെ ഉള്‍പ്പടെ വിന്യസിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് 2 മുതല്‍ 5.15 വരെയാണ് പരീക്ഷാ സമയം. മുമ്പത്തെ 180 മിനിറ്റില്‍ നിന്നും 195 മിനിറ്റായി പരീക്ഷാസമയം കൂട്ടിയിരുന്നു. പരീക്ഷയ്ക്ക് മുമ്പുള്ള നടപടിക്രമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായാണ് അധികം 15 മിനിറ്റ് അനുവദിച്ചത്.

മെയ് 3 ന് നടന്ന പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയതോടെയാണ് പുനഃപരീക്ഷക നടക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായി സുരക്ഷാ മാനദണ്ഡങ്ങളും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കര്‍ശനമാക്കിയിരുന്നു. സിസിടിവി നിരീക്ഷണത്തിലാകും പരീക്ഷ നടക്കുക. ജലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാന്‍ 51,311 ജാമറുകളാണ് വിവിധ കേന്ദ്രങ്ങളിലായി ഉപയോഗിച്ചിരിക്കുന്നത്.

പരീക്ഷാമുറികളില്‍ രണ്ട് നിരീക്ഷണ ഉദ്യോഗസ്ഥര്‍ വീതം ഉണ്ടാകും. മാത്രമല്ല ഓരോ കേന്ദ്രത്തിലും പത്തിലധികം ഉദ്യോഗസ്ഥരെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ബയോമെട്രിക് പരിശോധനയ്ക്കും മറ്റുമായി മറ്റ് ഉദ്യോഗസ്ഥരും കേന്ദ്രങ്ങളില്‍ ഉണ്ടാകും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഓരോ പരീക്ഷാ കേന്ദ്രത്തിലും ഒരു സെന്റര്‍ സിസ്റ്റം ഓഫീസറുണ്ടാകും. മാത്രമല്ല, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എഐ അധിഷ്ഠിത സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും എന്‍ടിഎ അറിയിച്

ഹാള്‍ടിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയില്‍ രേഖ എന്നിവ പരീക്ഷയ്ക്കെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ കയ്യില്‍ കരുതണം. മൊബൈല്‍ ഫോണുകള്‍, ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്, സ്മാര്‍ട്ട് വാച്ച് തുടങ്ങിയ ഇലക്ടോണിക് ഉപകരണങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരാന്‍ പാടുള്ളതല്ല. മാത്രമല്ല പേന, പെന്‍സില്‍ തുടങ്ങിയവയും കൊണ്ടുവരേണ്ടതില്ല. തൊപ്പികള്‍, സണ്‍ഗ്ലാസുകള്‍, ആഭരണങ്ങള്‍, ഭക്ഷണസാധനങ്ങളും കൊണ്ടുവരാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. പ്രത്യേക സാഹചര്യമുള്ള ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ നിയന്ത്രണങ്ങളോടെ ഭക്ഷണവും സുതാര്യമായ കുപ്പിയില്‍ വെള്ളവും കൊണ്ടുവരാന്‍ അനുമതിയുണ്ട്. രാവിലെ 11 മുതല്‍ ഒന്നര വരെയാണ് പരീക്ഷാഹാളിലേക്ക് പ്രവേശനം ഉണ്ടാകുക.

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിനായാണ് രാജ്യത്ത് ടെലഗ്രാമിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകരെ പ്രത്യേക സ്ഥലത്ത് പാര്‍പ്പിച്ചാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ഇവര്‍ക്ക് മൊബൈല്‍ ഉള്‍പ്പടെ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ഇന്ത്യന്‍വ്യോമസേനയെയാണ് ഉപയോഗിച്ചത്. എംഐ-17 ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് ചോദ്യപേപ്പറുകള്‍ രാജ്യത്തുടനീളമുള്ള പ്രത്യേക കേന്ദ്രങ്ങളില്‍ എത്തിച്ചത്. ഇവിടെ നിന്ന് ജിപിഎസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളിലാണ് ചോദ്യപേപ്പറുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചത്. നീതിയുക്തവും സുരക്ഷിതവുമായി പരീക്ഷ ഉറപ്പാക്കുന്നതിന് സമഗ്രമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇന്നലെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *