തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം ഡി വീണ ടിയ്ക്ക് സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ജൂണ്‍ 29ന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് സമന്‍സ്. ഇ ഡിയുടെ കൊച്ചി ഓഫീസിലാണ് ഹാജരാകേണ്ടത്.

ആദ്യഘട്ടത്തിൽ ഒമ്പത് മണിക്കൂറോളം വീണയെ ഇ ഡി ചോദ്യം ചെയ്തിതിരുന്നു. ഇ ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സിഎംആര്‍എല്ലിന് നല്‍കിയ സേവനം, കൈപ്പറ്റിയ പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്താനായിരുന്നു ഇ ഡി ശ്രമം. തുടര്‍ന്ന് എച്ച്ഡിഎഫ്‌സി ബാങ്കിലെ വീണയുടെ ലോക്കറും പരിശോധിച്ചിരുന്നു.

ലോക്കര്‍ പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട രേഖകളോ വസ്തുക്കളോ ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതിനിടെ 242 ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ മരവിപ്പിച്ചതിന് പിന്നാലെ കണ്ടുകെട്ടല്‍ നടപടികളിലേക്കും ഇ ഡി കടന്നിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെയും ജയ എസ് കര്‍ത്തയെയും ഷിബി എസ് കര്‍ത്തയെയും ഇ ഡി കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ. എംപവര്‍ വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍.

Leave a Reply

Your email address will not be published. Required fields are marked *