മലയാളത്തിലെ മുതിര്‍ന്ന നടന്‍ കെ.ടി.എസ്.പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു.വാര്‍ധക്യസഹജമായ രോഗങ്ങളെ തുര്‍ന്നാണ് അന്ത്യം.കെ.ടി.സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് മുഴുവന്‍ പേര്.
തൃപ്പൂണിത്തുറ സ്വദേശിയാണ്. നാടകലോകത്തുനിന്ന് സിനിമയിലെത്തിയ കെ.ടി.എസ്.പടന്നയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
അപ്രസക്തമായേക്കാവുന്ന നിരവധി കഥാപാത്രങ്ങളാണ് കെ.ടി.എസ് പടന്നയിൽ തന്റെ അഭിനയമികവ് കൊണ്ടും, സ്വാഭാവിക ഹാസ്യ ശൈലികൊണ്ടും മലയാളിയുടെ ഓർമയിൽ വേരുറപ്പിച്ചത്.
. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.
പടന്നയിൽ 1947ൽ ഏഴാം ക്ലാസിൽ വച്ച് സാമ്പത്തിക പരാധീനതകൾ മൂലം പഠനം അവസാനിപ്പിച്ചു. കുട്ടിക്കാലത്ത് കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ പങ്കെടുത്തിരുന്നു. ചെറുപ്പം മുതൽ സ്ഥിരമായി നാടകങ്ങൾ വീക്ഷിച്ചിരുന്നു. നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചു. ആ വാശിയിൽ നാടകം പഠിക്കുവാൻ അദ്ദേഹം തീരുമാനിച്ചു.1956ൽ ‘വിവാഹ ദല്ലാൾ’ എന്നതായിരുന്നു ആദ്യ നാടകം. 1957ൽ സ്വയം എഴുതി തൃപ്പൂണിത്തുറയിൽ കേരളപ്പിറവി എന്ന നാടകം അവതരിപ്പിച്ചു.
ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ അദ്ദേഹം പ്രവർത്തിച്ചു. നാടകത്തിൽ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ ഒരു മുറുക്കാൻ കട തുടങ്ങി. രാജസേനന്റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു.
സിനിമയിൽ ശ്രദ്ധേയനായിരുന്നിട്ട് കൂടി ജീവിത പ്രാരാബ്ധങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. വാർധക്യകാലത്തും തൃപ്പൂണിത്തുറയിലെ മുറുക്കാൻ കടയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചായിരുന്നു ജീവിതം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും, ജീവിത ക്ലേശങ്ങൾക്കിടയിലും കെ.ടി.എസ് പടന്നയിലിന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല.
കെ.ടി.എസ് പടന്നയിലിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് എത്തിയ കെ.ടി.എസ് പടന്നയിൽ ഹാസ്യ കഥാപാത്രങ്ങൾക്ക് തന്റേതായ മാനം നൽകി. അഞ്ച് രൂപ പ്രതിഫലത്തിന് പ്രൊഫഷണൽ നാടകരംഗത്ത് എത്തിയ പടന്നയിൽ അര നൂറ്റാണ്ട് അഭിനയ രംഗത്ത് തുടർന്നു. 150 ഓളം സിനിമകളിലും അഭിനയ മികവ് തെളിയിച്ച കെ.ടി.എസ് പടന്നയിലിന്റെ വിയോഗം നാടക ചലച്ചിത്ര മേഖലക്ക് കനത്ത നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
