തേഞ്ഞിപ്പാലം : തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് പരിസര പ്രദേശളിലെ വീടുകളിൽ പട്ടാപകൽ കവർച്ച പതിവാക്കിയ അന്തർ ജില്ലാ മോഷ്ടാവ് പിടിയിലായി. കോഴിക്കോട് ഫറൂഖ് സ്വദേശി മണക്കോട്ട് വീട്ടിൽ ജിത്തു (28) എന്ന മാടൻ ജിത്തുവാണ് പിടിയിലായത്. യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വോർട്ടേഴ്സുകൾ ഉൾപ്പെടെ പരിസര പ്രദേശങ്ങളിലെ 30 ഓളം വീടുകളിൽ കവർച്ച നടന്നിരുന്നു.
2022 ഡിസംബർ മാസം മുതൽ തുടർച്ചയായി കവർച്ച നടന്നത് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. ആളുകൾ ഇല്ലാഞ്ഞ വീടുകളിൽ പകൽ സമയങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി. വീട്ടിൽ നിന്ന് ആളുകൾ പുറത്തു പോകുന്ന സമയം വീട്ടിൽ കമ്പനികളുടെ എക്സിക്യൂട്ടിവ് എന്ന വ്യാജേന എത്തുന്ന ഇയാൾ വീടുകളുടെ ബെല്ലടിക്കുകയും ആളില്ലന്ന് ഉറപ്പാക്കിയ ശേഷം വീട്ടുകാർ വീടിന്റെ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചു വക്കുന്ന ചാവി തപ്പിയെടുത്ത് വാതിൽ തുറന്ന് അകത്തു കയറി കവർച്ച നടത്തുന്നതും ചാവി കിട്ടാത്ത സ്ഥലങ്ങളിൽ പൂട്ടുകൾ അവിടെ നിന്നും കിട്ടുന്ന ആയുധങ്ങൾ ഉപയോഗിച്ച് തകർത്ത് കവർച്ച നടത്തുന്നതായിരുന്നു ഇയാളുടെ രീതി.
തേഞ്ഞിപ്പാലം പരിധിയിൽ തുടർച്ചയായി കവർച്ചകൾ വർധിച്ചതോടെ പരിസരവാസികൾ ജില്ലാ പോലസ് മേധാവിക്ക് പരാതി നൽകിയതോടെ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി ഐപിഎസിന്റെ നേത്യത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. പ്രധാന റോഡുകളിൽ നിന്നും ഉള്ളിലോട്ട് ചെറിയ റോഡുകളിൽ സഞ്ചരിച്ചായിരുന്നു കവർച്ച. ഇത്തരം പ്രദേശങ്ങളിൽ സിസിടിവി ഇല്ലാത്തതും മോഷ്ടാവിനെ പെട്ടന്ന് പിടികൂടുന്നത് പ്രതികൂലമായി.
തുടർന്ന് പ്രത്യക അന്വേഷണ സംഘം പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും , പ്രദേശത്തെ നിരവധിയാളുകളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രിയമായ അന്വേഷണത്തിലുമാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം, കൊണ്ടോട്ടി , വാഴക്കാട് , പരപ്പനങ്ങാടി സ്റ്റേഷൻ പരിധികളിൽ നടന്ന നിരവധി മോഷണക്കേസുകൾക്ക് തുമ്പായി. ഇയാളിൽ നിന്നും 2 ദിവസം മുൻപ് തേഞ്ഞിപ്പാലം ഭാഗത്ത് വീട്ടിൽ നിന്നും മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും, കവർച്ച മുതലുകൾ വില്പന നടത്തി കിട്ടിയ 6 ലക്ഷത്തോളം രൂപയും കണ്ടെടുത്തിട്ടുണ്ട്.
മോഷണത്തിന് ഉപയോഗിക്കുന്ന വാഹനവും കണ്ടെടുത്തു. ഇതിൽ നിന്നും പൂട്ടുകൾ തകർക്കുന്നതിന് ഉപയോഗിച്ച ചുറ്റികയും, ആക്സോ ബ്ലൈഡുകളും കണ്ടെത്തിയിട്ടുണ്ട്. മോഷണ മുതലുകൾ വില്പന നടത്തി കിട്ടുന്ന പണം കൊണ്ട് ഇയാൾ ആർഭാട ജീവിതമാണ് നയിച്ചു വന്നിരുന്നത്. പുതിയ വാഹനങ്ങൾ വാങ്ങിയതായും വിവിധ ബിസിനസുകൾ നടത്താൻ പണം ലക്ഷങ്ങൾ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ മൊത്തം 85 പവനോളം സ്വർണ്ണാഭരണങ്ങളും , 2 ലക്ഷത്തോളം രൂപയും ഇതുവരെ കവർച്ച നടത്തിയതായാണ് വിവരം.
ഇയാളുടെ പേരിൽ കോഴിക്കോട് നല്ലളം സ്റ്റേഷനിൽ 4 ഓളം മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്കും മോഷണ മുതലുകൾ കണ്ടെടുക്കുന്നതിനും ഇയാളെ കസ്റ്റഡിയിൽ വാക്കും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി ഐപിഎസ് ന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പാലം ഇൻസ്പക്ടർ പ്രതീപ് , എസ് ഐ വിപിൻ വി പിള്ള , ഡാന്സാഫ് ടീമംഗങ്ങളായ സഞ്ജീവ്, ഷബീർ, രതീഷ് , സുബ്രഹ്മണ്യൻ, സബീഷ് എന്നിവർക്ക് പുറമെ മുസ്തഫ, എഎസ്ഐ കൃഷ്ണദാസ്, എഎസ്ഐ രവീന്ദ്രൻ , സ്മിത എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
