കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുമ്പുള്ള ഇടവേളയായി 84 ദിവസം എന്നു നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. വാക്‌സിന്‍ ലഭ്യതയുടെ അടിസ്ഥാനത്തിലാണോ വാക്‌സിന്റെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണോ എന്ന് വ്യക്തമാക്കാനാണ് കോടതിയുടെ നിര്‍ദേശം.

ഒന്നാം ഡോസ് വാക്‌സിനെടുത്ത ജീവനക്കാര്‍ക്ക് 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കിറ്റെക്‌സ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ആരാഞ്ഞത്.

ആദ്യഘട്ടം വാക്‌സിനേഷന്‍ ആരംഭിക്കുമ്പോള്‍ രണ്ടു കോവിഷീല്‍ഡ് ഡോസുകള്‍ക്ക് ഇടയിലുള്ള കാലാവധി ആറാഴ്ച ആയിരുന്നെങ്കിലും വാക്‌സിന്‍ ലഭ്യത ഇല്ലാതെ വന്നതോടെയാണ് ദൈര്‍ഘ്യം നീട്ടിയത് എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫലപ്രാപ്തിക്ക് 84 ദിവസം തന്നെ കാത്തിരിക്കണോ എന്നു വ്യക്തമാക്കണം എന്ന് കോടതി കേന്ദ്രത്തോടു ചോദിച്ചിരിക്കുന്നത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *