നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ പ്രതികരിച്ച് പിസി ജോര്‍ജ്. മുഖ്യമന്ത്രിക്കെതിരായ കള്ളക്കടത്ത് കേസിലെ തെളിവുകള്‍ എന്തെങ്കിലും തന്റെ കൈവശം ഉണ്ടോ എന്ന് അറിയുന്നതിനാണ്് റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ദിലീപിന്റെ അനിയന്‍ ഷോണ്‍ ജോര്‍ജിനെ വിളിച്ച ഫോണ്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അത് 2019ലാണ്. ആ ഫോണ്‍ 2019ല്‍ തന്നെ നശിപ്പിച്ചെന്നും ഇക്കാര്യം സൂചിപ്പിച്ച് കത്ത് നല്‍കിയതാണെന്നും പി സി ജോര്‍ജ്ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

താന്‍ ഇത്രയും നേരം എല്ലാം സഹകരിച്ച് കൂടെനിന്നു. പക്ഷേ, ഇവന്മാര് തന്റെ കൊച്ചുമക്കള്‍ പഠിക്കുന്ന ടാബ് സീല്‍ ചെയ്ത് മേടിക്കുവാ. പിള്ളേരെങ്ങനെ പഠിക്കും? ഇന്നത്തെക്കാലത്ത് പിള്ളേരെല്ലാം ടാബിലാ. പരീക്ഷാസമയത്ത് ആ ടാബ് എടുത്തോണ്ട് പോകണമെന്ന്. അവന്മാരുടെ സൂക്കേടെന്നാ. നല്ല ഉദ്ദേശ്യമല്ലെന്ന് മനസ്സിലായില്ലേയെന്നും അദ്ദേഹം ചോദിച്ചു.

‘ രാവിലെ ഏഴ് മണിയോടെ പോലീസുകാര്‍ വീട്ടില്‍ വന്നു. അവര്‍ ആവശ്യപ്പെട്ട ഫോണ്‍ നഷ്ടപ്പെട്ടു എന്ന കാണിച്ച് 2019 ല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതാണ്. ഒന്നും കിട്ടാതെ ആയതോടെ മകന്റെ കുട്ടിയുടെ ടാബ് വേണം എന്ന ആവശ്യപ്പെട്ടു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ ടാബ് വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയാല്‍ അത് നാണം കെട്ട പരിപാടിയാണ്. പിണറായിയുടെ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കാണ് റെയ്ഡ്. ആ കടലാസുകളൊക്കെ എന്റെ കയ്യിലുണ്ട് അത് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല . ‘ റെയ്ഡിനോട് പ്രതികരിച്ച് പി സി ജോര്‍ജ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായി ആരോപിച്ചായിരുന്നു ക്രൈം ബ്രാഞ്ച് പരിശോധന. വധഗൂഢാലോചന കേസിന്റെ അന്വേഷണത്തിനിടെ ദിലീപിന്റെ സഹോദരന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ കണ്ടെടുത്തിരുന്നു. ഈ ചാറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പിസി ജോര്‍ജിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെതിരെയാണ് അന്വേഷണമെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *