സംസ്ഥാനത്ത് അനുഭവപ്പെടുന്ന ശക്തമായ ചൂടിൽ വിവിധയിടങ്ങളിൽ ആളുകൾക്ക് സൂര്യാതപമേറ്റു. കൊല്ലത്തും ഒറ്റപ്പാലത്തും ലക്കിടിയിലുമായി മൂന്നോളം പേർക്കാണ് സൂര്യാതപമേറ്റത്. കൊല്ലത്ത് കൊട്ടിയം സ്വദേശി നിഹാലിന് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കൈയിലാണ് പൊള്ളലേറ്റത്. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ യുവാവ് പ്രാഥമിക ചികിത്സ തേടുകയായിരുന്നു.

ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കും സൂര്യാതപമേറ്റു. ജയന് കഴുത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലാണ് പൊള്ളലേറ്റത്ത്.വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് ജയശ്രീക്ക് സൂര്യാതപമേറ്റത്.

കഴിഞ്ഞ ദിവസങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ ഷെരീഫിനും (48) പൊള്ളലേറ്റിരുന്നു. വീട്ടുമുറ്റത്ത് ടാങ്ക് പൊളിക്കുന്ന ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. കടുത്ത നീറ്റലും അസ്വസ്ഥതയും തോന്നിയതിനെ തുടർന്ന് ജോലി നിർത്തുകയായിരുന്നു.

തുടർന്ന് വൈകിട്ടോടെയാണ് ഷെരീഫ് ശരീരഭാഗത്തെ തൊലി അടർന്ന നിലയിൽ കണ്ടത്. പിന്നീട് ചങ്ങരംകുളത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചത്. ചികിത്സക്ക് ശേഷം മരുന്നുകൾ നൽകിയ ഷെരീഫിനോട് പൂർണമായി വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *