സംസ്ഥാനത്ത് ഇനി സദാചാര പൊലീസിംഗ് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിന് പിന്നാലെ കർണാടകയിലെ ചിക്കബെല്ലാപുരയിൽ സഹപാഠികൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി. ഒരു ഹോട്ടലിൽ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച ഇതര മതസ്ഥരായ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം മർദിച്ചതായി ദേശിയ മാധ്യമം ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയുന്നു. ബുധനാഴ്ച നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹിന്ദു സമുദായത്തിൽപ്പെട്ട ആൺകുട്ടി തന്റെ സഹപാഠിയായ മുസ്ലിം പെണ്കുട്ടിയോടൊത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരു സംഘം യുവാക്കൾ ഹോട്ടലിൽ അതിക്രമിച്ച് കയറി സഹപാഠികളെ മർദിക്കുകയായിരുന്നു. പുറത്തുവന്ന വീഡിയോയിൽ പെൺകുട്ടി സംഘത്തെ തടയാൻ ശ്രമിക്കുന്നത് കാണാം.
സംഭവത്തിൽ പെൺകുട്ടി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വെള്ളിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.