കുമളി: പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്പൻ, കുമളിയിലെ ജനവാസ മേഖലയിലെത്തി. ജനവാസമേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്താണ് ആന എത്തിയത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതായി വനം വകുപ്പ് അറിയിച്ചു.

ജിപിഎസ് സിഗ്നലുകളില്‍ നിന്നാണ് അരിക്കൊമ്പന്‍റെ സാന്നിധ്യം മനസിലാക്കിയത്. ഇന്നലെ രാത്രി പതിനൊന്നു മണിക്കു ശേഷമാണ് അരിക്കൊമ്പനെ ഇവിടെ കണ്ടത്. പിന്നീട് വനപാലകർ ആനയെ കാട്ടിലേക്കു തന്നെ തുരത്തി. എന്നാൽ എത്ര ദൂരത്തോളം ആന പോയി എന്നത് വ്യക്തമല്ല. സ്ഥലം മനസ്സിലാക്കിയതിനാൽ അരിക്കൊമ്പൻ ഇനിയും ഇവിടെക്ക് വരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. അതിനാൽ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കിയതായി വനംവകുപ്പ് അറിയിച്ചു.

ഇന്നലെ രാവിലെ അരിക്കൊമ്പൻ കുമളിക്ക് സമീപം വരെ എത്തിയിരുന്നു. ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയ ശേഷം മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്നായിരുന്നു വിവരം. പിന്നീട് രാത്രിയാണ് ജനവാസമേഖലയ്ക്ക് സമീപമെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *