പ്രസവിച്ചയുടൻ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞിനെ കേരള പോലീസ് എടുത്തു ഓടുന്ന ദൃശ്യം കേരളം മറക്കില്ല. ആ കുഞ്ഞിന് ഇന്ന് പുനർജീവൻ. പുതിയ മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിലേയ്ക്ക് പറന്നു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടിക്ക് ‘ദിവ്യജ്ഞാനമുള്ളവൻ’ എന്നർത്ഥമുള്ള നികിത് എന്ന പേരാണ് നൽകിയിരിക്കുന്നത്.പലരും ദത്തെടുക്കാൻ മടിച്ച കുഞ്ഞിനെ ഇറ്റാലിയൻ ദമ്പതിമാർ സ്വന്തമാക്കുകയായിരുന്നു. പത്തനംതിട്ട കോട്ട സ്വദേശിനിയാണ് 2023 ഏപ്രിൽ നാലിന് വീട്ടിൽ പ്രസവശേഷം ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ ഇട്ടത്. അമിത രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതായിരുന്നു യുവതി. പ്രസവശേഷം കുഞ്ഞ് മരണപ്പെട്ടതിനെ തുടർന്ന് കുഴിച്ചിട്ടെന്നായിരുന്നു യുവതി ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ കുഞ്ഞ് ശുചിമുറിയിലെ ബക്കറ്റിൽ ഉണ്ടെന്ന് കൂടെയുണ്ടായിരുന്ന മൂത്തമകൻ വെളിപ്പെടുത്തുകയായിരുന്നു.ഉടൻ തന്നെ ആശുപത്രി അധികൃതർ പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരേയും വിവരം അറിയിച്ചു. എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധനയ്ക്കിടെ കുളിമുറിയിൽ നിന്ന് ശിശുവിന്റെ കരച്ചിൽ കേട്ടു. തുടർന്ന് ഒരു നിമിഷം പോലും പാഴാക്കാതെ എസ്ഐ അഭിലാഷ് ബക്കറ്റിലുള്ള കുഞ്ഞുമായി ഓടുകയും പൊലീസ് ജീപ്പിൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നൽകി നടപടിക്രമം പൂർത്തികരിച്ച ശേഷം നവജാതശിശുവിനെ പൊലീസ് കൂട്ടികളുടെ ആശുപത്രിയിൽ എത്തിച്ചു. നവജാത ശിശുവിന്റെ ജീവൻ തിരിച്ചുപിടിക്കുവാൻ ആശുപത്രി സൂപ്രണ്ട് ഡോ.കെ.പി.ജയപ്രകാശിന്റെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. ഓമല്ലൂർ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രമായ തണലിലെ രണ്ടു വനിതകളാണ് കുട്ടിയെ പരിചരിച്ചത്‌.ഒരു കുട്ടിയുള്ള ദമ്പതിമാർ രണ്ടാമതൊരു കുട്ടിയെ ദത്തെടുക്കണമെന്ന ആഗ്രഹത്തോടെയാണ് കേന്ദ്ര സർക്കാരിന്റെ സെൻട്രൽ അഡോപ്‌ഷൻ റിസോഴ്‌സ് അതോറിറ്റിൽ അപേക്ഷ നൽകിയത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഫെബ്രുവരിയിലാണ് ഓമല്ലൂർ ശിശു സംരക്ഷണ കേന്ദ്രത്തിലെത്തി കുഞ്ഞിനെ കൊണ്ടുപോയത്. കുഞ്ഞിനെ സംരക്ഷിക്കാനാകില്ലെന്ന് അമ്മ നേരത്തെ ഒപ്പിട്ട് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *