ആലപ്പുഴയിൽ നിരോധത പുകയില ഉത്പന്നങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ പുറത്താക്കിയ നേതാവിന് വീണ്ടും അംഗത്വം നൽകി സിപിഐഎം. എ ഷാനവാസിനെയാണ് സിപിഐഎം തിരിച്ചെടുത്തത്. സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് അംഗത്വം നൽകാനുള്ള തീരുമാനം. തിരിച്ചെടുക്കാൻ നേരത്തെ അപേക്ഷ നൽകിയെങ്കിലും തിരഞ്ഞെടുപ്പ് കാലമായതിനാൽ അത് പരിഗണിച്ചിരുന്നില്ല.
കേസിൽ ആരോപണ വിധേയനായ എ. ഷാനവാസിന് നേരത്തെ ആലപ്പുഴ നഗരസഭയിൽ സിപിഐഎം സീറ്റ് നൽകിയത് വിവാദമായിരുന്നു. തോണ്ടൻകുളങ്ങര വാർഡിലാണ് എൽഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
2023 ജനുവരിയിലാണ് ഷാനവാസിന്‍റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിരോധിത പുകയില കടത്തിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വെച്ച് പടിയിലായതെന്നായിരുന്നു ഷാനവാസ് നൽകിയ വിശദീകരണം. എന്നാൽ, ആലപ്പുഴ ഏരിയ കമ്മിറ്റി അംഗവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ പാർട്ടി പുറത്താക്കി. പാർട്ടിയെ അറിയിക്കാതെ ലോറി വാങ്ങിയതും വാടകയ്ക്ക് നൽകിയ ലോറിയിൽ പുകയില കടത്ത് നടന്നതുമായിരുന്നു നടപടിക്ക് കാരണമായത്.
ഷാനവാസിന് പിന്നീട് പൊലീസ് ക്ലീൻചിറ്റ് നൽകി. ഷാനവാസിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
വാഹനം വാടകയ്ക്ക് നൽകിയതാണെന്നും, ലഹരിക്കടത്തിൽ പങ്കില്ലെന്നുമുള്ള ഷാനവാസിന്റെ വാദം ശരിവെച്ചാണ് പൊലീസിന്റെ റിപ്പോർട്ട്. ഒരുകോടി വിലവരുന്ന നിരോധിത പുകയില ഉത്പന്ന കടത്തിൽ ഷാനവാസിന്റെ പങ്ക് കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്. വാഹനം വാടകയ്ക്കെടുത്തത് കട്ടപ്പന സ്വദേശി ജയനാണെങ്കിലും കടത്തിൽ ഇയാൾക്ക് പങ്കുള്ളതിനും തെളിവില്ല.
