അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച നടനെ തിരഞ്ഞെടുത്തതില്‍ വ്യാപക വിമര്‍ശനം. ഹോമിലെ പ്രകടത്തിന് നടന്‍ ഇന്ദ്രന്‍സിനെ പരിഗണിക്കാതിരുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. നടി രമ്യാ നമ്പീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ടി സിദ്ദിഖ് തുടങ്ങി ഒട്ടനവധിപേര്‍ ഇന്ദ്രന്‍സാണ് പുരസ്‌കാരത്തിന് അര്‍ഹനെന്ന് ചൂണ്ടിക്കാട്ടി.

‘ഇത് നീ വിശ്വസിച്ചില്ലെങ്കില്‍, ഇനി പറയാന്‍ പോണത് നീ വിശ്വസിക്കത്തേയില്ല…. മികച്ച അഭിനയത്തിന് സര്‍ക്കാറിന് അഭിവാദ്യങ്ങള്‍,’ എന്നാണ് ഹോം എന്ന ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചത്.

‘ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിക്ക് പ്രത്യേക അഭിനന്ദനങ്ങളെന്ന് ടി സിദ്ധിഖ് കുറിച്ചു.

ഇന്ദ്രന്‍സിന്റെ ചിത്രം പങ്കുവച്ച്, ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്നാണ് രമ്യ കുറിച്ചത്.ഹാഷ്ടാഗ് ഹോം, ഹാഷ് ടാഗ് ഓൾവെയ്‌സ് ഇൻ അവർ ഹാർട്ട് (ഹൃദയത്തിലെന്നും ‘ഹോം’) എന്ന് കുറിച്ചുകൊണ്ട് ഇന്ദ്രൻസിന്റെ ‘ഹോം’ കഥാപാത്രത്തിന്റെ ചിത്രമാണ് രമ്യ നമ്പീശൻ പങ്കുവച്ചത്.
അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ച ഷാഫി പറമ്പില്‍ ഇന്ദ്രന്‍സിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. ‘ജനഹൃദയങ്ങളില്‍’ മികച്ച നടന്‍ എന്നും ഇന്ദ്രന്‍സ് ആണ് തുടങ്ങി നിരവധി പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ എത്തിയത്.

അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് സിനിമാ പ്രേമികള്‍ അവാര്‍ഡ് ലഭിക്കും എന്ന് ഏറ്റവുമധികം സാധ്യത കല്‍പിച്ച നടനായിരുന്നു ഇന്ദ്രന്‍സ്.

മികച്ച നടന്മാരായി ഇപ്രാവിശ്യം തെരഞ്ഞെടുക്കപ്പെട്ടത് ജോജു ജോര്‍ജും ബിജു മേനോനുമായിരുന്നു. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജുവിന് അവാര്‍ഡ് ലഭിച്ചത്. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനം ബിജു മേനോനേയും തുണച്ചു.ഭൂതകാലത്തിലെ അഭിനയത്തിനേ രേവതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് ജനപ്രിയ ചിത്രം, സ്വഭാവനടി ഉണ്ണിമായ (ജോജി), സ്വഭാവനടന്‍ സുമേഷ് മൂര്‍ (കള).

Leave a Reply

Your email address will not be published. Required fields are marked *