മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രൊഫ. കെ വി തോമസ് സിപിഐഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്ത്. സിപിഐഎം പ്രവേശനമുണ്ടായേക്കുമെന്ന സൂചനകള്‍ക്കിയിലാണ് കെ വി തോമസ് ഡല്‍ഹിയിലെ എകെജി ഭവനിലെത്തിയത്. സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് സന്ദർശനം.
കാലങ്ങളായുള്ള സൗഹൃദമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അരമണിക്കൂര്‍ നീണ്ട സിതാറാം യെച്ചൂരുയും , പ്രകാശ് കാരാട്ട് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കെ വി തോമസിന്റെ പ്രതികരണം. സോണിയാഗാന്ധിയുമായി കൂടിക്കാഴ്ചയില്ലെന്നും കെ വി തോമസ് പറഞ്ഞു.
ഞാനും യെച്ചൂരിയുമായി ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. രണ്ടുമാസം മുന്‍പ് ഞാന്‍ ഇവിടെ എത്തിയിരുന്നു. പിന്നീട് യെച്ചൂരി എന്നെയും വന്ന് കണ്ടിരുന്നു. ഇന്നത്തേത് നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ചയായിരുന്നു. ചർച്ചയില്‍ പ്രകാശ് കാരാട്ടുമുണ്ടായിരുന്നു. യെച്ചൂരിയെ കാണാനാണ് വന്നത്. വന്നപ്പോള്‍ പ്രകാശ് കാരാട്ടിനെയും കണ്ടെന്നേ ഉള്ളൂ.കഥയുണ്ടാക്കേണ്ടതില്ല. യെച്ചൂരിയുമായി വ്യക്തിപരമായ ബന്ധമാണെന്നും കെ വി തോമസ് പറഞ്ഞു. ദേശീയ രാഷ്ട്രീയമാണ് സംസാരിച്ചത്. പട്ടിണി, തൊഴിലില്ലായ്മ എന്നിവ നേരിടാന്‍ എന്താണ് മാര്‍ഗമെന്നും ആരാഞ്ഞു. ബിജെപിക്ക് എതിരായ ഫൈറ്റാണ് മുഖ്യവിഷയം. അതിലൊരു തീരുമാനത്തിലെത്താന്‍ വേണ്ടിയാണ് വന്നത്. ബിജെപിക്ക് എതിരായ നീക്കം എളുപ്പമല്ലെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സിപിഐഎം പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കഥകളുണ്ടാക്കേണ്ടതില്ലെന്നായിരുന്നു കെ വി തോമസിന്റെ പ്രതികരണം. ദീർഘകാലമായി പുലർത്തുന്ന സൗഹൃദത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിശദീകരണം.