ചാരിറ്റിയുടെ മറവിൽ ഭിന്നശേഷിക്കാരെ പീഡനത്തെ ഇരയാക്കിയ സംഭവത്തിൽ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് സംസ്ഥാന ഭിന്നശേഷി കമ്മീഷണറാണ് റിപ്പോർട്ട് തേടിയത്.
കഴിഞ്ഞ ബുധനാഴ്ച കേസിലെ പ്രതിയായ സൈഫുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരിന്തൽമണ്ണയിൽ ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. സംഭവത്തിൽ അതിജീവിതയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 376, 92 (b) വകുപ്പുകൾ പ്രകാരമാണ് കേസ്. ഭിന്നശേഷിക്കാരിയായ സ്ത്രീയ്ക്ക് എതിരായ പീഡനം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സൈഫുള്ളക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉയർന്നിരുന്നു. വീൽചെയറിന് വേണ്ടി ഭിന്നശേഷിക്കാർ സമാഹരിച്ച പണവും ഭിന്നശേഷിക്കാരുടെ പേരിൽ പലരിൽ നിന്നായി സമാഹരിച്ച പണവും ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഇയാള്‍ തട്ടിയെടുത്തു എന്നായിരുന്നു ആരോപണം. സംഭവത്തിൽ മന്ത്രി ആർ ബിന്ദുവിനും പരാതി നൽകിയിരുന്നു. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള വ്യാജ ട്രസ്റ്റിന്റെ മറവിലാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. തണലോര ശലഭങ്ങള്‍ എന്ന പേരിലായിരുന്നു വ്യാജ ട്രസ്റ്റിന്റെ പ്രവര്‍ത്തനം.

Leave a Reply

Your email address will not be published. Required fields are marked *