കല്‍പ്പറ്റ: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന കെപി മധുവിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നടപടി.

പകരം ജില്ലാ സെക്രട്ടറി പ്രശാന്ത മലവയലിന് ജില്ലാ പ്രസിഡന്റിന്റെ ചുമതല നല്‍കി. കെപി മധുവിന്റെ പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ കെപി മധു തിരുത്തുമായി രംഗത്തുവന്നു.

ളോഹയിട്ട ചിലരാണ് പുല്‍പ്പള്ളിയില്‍ സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു മധുവിന്റെ വിശദീകരണം. വിഷയത്തില്‍ കഴിഞ്ഞ ദിവസം കെപി മധുവിനെ ബിജെപി സംസ്ഥാന നേതൃത്വം വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *