പശ്ചിമബംഗാളില്‍ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 14 പേര്‍ മരിച്ചു. കൊല്‍ക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായത്.

രാത്രി എട്ടരയോടെയാണ് കൊല്‍ക്കത്തയിലെ ബുറാബസാറിലെ റിതുരാജ് ഹോട്ടലില്‍ തീപിടുത്തമുണ്ടാവുന്നത്. ഒന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നാലെ മുകള്‍ നിലയിലേക്കും തീയും പുകയും പടര്‍ന്നു.പരിഭ്രാന്തരായ താമസക്കാര്‍ ആറ് നിലക്കെട്ടിടത്തിന്റെ ടെറസിലേക്ക് ഓടിക്കയറി. പുക ശ്വസിച്ച് ചിലര്‍ ബോധരഹിതരായി. ഇടുങ്ങിയ വഴികളിലൂടെ അഗ്‌നിശമന സേന എത്താന്‍ ബുദ്ധിമുട്ടി. മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീയണച്ചത്.എട്ട് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പരുക്കുകളോടെ 13 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദുരന്തത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവര്‍ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ സഹായം അനുവദിച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹോട്ടലുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരീക്ഷണം കര്‍ശനമാക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാര്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ കൊല്‍ക്കത്ത കോര്‍പ്പറേഷനെ വിമര്‍ശിച്ചു പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ശുഭാങ്കര്‍ സര്‍ക്കാറും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *