ജാതിയധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബോളിവുഡ് താരം യുവിക ചൗധരിക്കെതിരെ കേസെടുത്തു. ദലിത് സാമൂഹ്യ പ്രവർത്തകൻ രജത് കൽസന്റെ പരാതിയിലാണ് ഹരിയാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ മാധ്യമത്തിലൂടെയാണ് യുവിക ജാതി അധിക്ഷേപം നടത്തിയത്.
യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ താരത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ദലിത് ആക്റ്റിവിസ്റ്റായ രജത് കൽസൻ യുവികക്കെതിരെ ഹരിയാന പൊലീസിൽ പരാതി നൽകിയത്. യൂട്യൂബ് വീഡിയോയിലൂടെ ദലിത് വിരുദ്ധ പരാമർശങ്ങൾ നടത്തിയ യുവികക്കെതിരെ കടുത്ത നിയമനപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.
തെളിവിനായി നടിയുടെ വീഡിയോയും രജത് പൊലീസിന് സമർപ്പിച്ചിട്ടുണ്ട്. പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമം പ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മെയ് 25നാണ് യുവികയുടെ വീഡിയോ വൈറലാവുന്നത്. 26ന് തന്നെ രജത് പരാതി നല്‍കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് യുവിക ട്വിറ്ററില്‍ മാപ്പ് പറയുകയും ചെയ്തു. താന്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം അറിയില്ല എന്നാണ് മുന്‍ ബിഗ്‌ബോസ് താരം കൂടിയായ യുവിക ട്വീറ്റ് ചെയ്തത്.