കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ നടൻ ജയസൂര്യ വിവരിച്ചതിൽ ഏറെ കാര്യങ്ങളും വസ്തുതയ്‌ക്ക് നിരക്കുന്നതല്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. കർഷകർക്ക് പണം കൃത്യമായി നൽകുന്നതിൽ ബാങ്കുകളാണ് നിഷേധാത്മക നിലപാട് സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ജയസൂര്യയുടെ വിമർശനത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

‘‘ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതകളോടു നിരക്കുന്നതല്ല. അദ്ദേഹം ആദ്യം ഉന്നയിച്ച പ്രശ്നം നെല്ലിന്റെ വിലയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അതിൽ നെല്ല്സംഭരണത്തിന്റെ വില സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകുന്നതിൽ താമസം നേരിട്ടെന്നത് യാഥാർഥ്യമാണ്. ആ ഒരു കാര്യം അദ്ദേഹം ഉന്നയിച്ചത് യഥാർഥ പ്രശ്നം തന്നെയായിരുന്നു. അതു പരിഹരിക്കുന്നതിനുള്ള ഗൗരവകരമായ ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്.

നെല്ലിന്റെ വില സാധാരണഗതിയിൽ സംഭരിക്കുമ്പോൾ കാലതാമസം നേരിടുന്നത് പരിഹരിക്കാനാണ് പാഡി റസീറ്റ് ഷീറ്റ് (പിആർഎസ്) നൽകി നെല്ല് സംഭരിച്ചിരുന്നത്. ഈ പിആർഎസ് ബാങ്കുകളിൽ കർഷകർ നൽകി പണം നൽകുന്നതായിരുന്നു രീതി. ഈ സംവിധാനത്തിൽ കർഷകർക്ക് സിബിൽ സ്‌കോറിന്റെ പ്രശ്നം ഉണ്ടാകുന്നത് സംബന്ധിച്ച് കർഷകർ പരാതി പറ‍ഞ്ഞതിനാലാണ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് പണം കടമെടുത്ത് കർഷകർക്ക് നൽകാൻ തീരുമാനിച്ചത്. കർഷകർക്ക് ഒരു ബാധ്യത ഉണ്ടാകരുതെന്ന നിലപാടിലാണ് സിവിൽ സപ്ലൈസ് അത്തരമൊരു നിലപാടിലേക്ക് നീങ്ങിയത്. എന്നാലത് ബാങ്കുകൾക്ക് ലാഭകരമല്ലാത്ത നടപടിയായിരുന്നു. അതിനാൽ ബാങ്കുകൾക്ക് ഇതിനോട് താത്പര്യമില്ലായിരുന്നു. അതിനാൽ സർക്കാർ ഗ്യാരന്റി നിന്ന് 2500 കോടി രൂപ കടമെടുത്തു. സർക്കാർ അങ്ങനെയൊരു സമീപനം സ്വീകരിച്ചപ്പോൾ, ബാങ്കുകൾ ചെയ്തത് മുൻപുണ്ടായിരുന്ന കുടിശിക പിടിച്ചെടുക്കുകയെന്നതാണ്. ചെയ്യാൻ പാടില്ലാത്ത സമീപനം സ്വീകരിച്ചശേഷമുള്ള നിഷേധാത്മക സമീപനമാണു ബാങ്കുകളുടേത്. ആ പ്രതിസന്ധിക്കിടെ കേരള ബാങ്കിനെ ഇടപെടുത്തിയാണു കഴിഞ്ഞ സീസണിലെ പണം നൽകിയത്.

ഇത്തവണ വീണ്ടും ബാങ്കുകളുടെ സമീപനത്തെ തുടർന്ന് പിആർഎസ് സംവിധാനത്തിലേക്കു വീണ്ടും മാറുകയായിരുന്നു. ഇതിനായി ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം നൽകാനായിരുന്നു ശ്രമം. എന്നാൽ ആ സംവിധാനത്തിലും ചില ബാങ്കുകൾ പ്രതിസന്ധി സൃഷ്ടിച്ചു. കർഷകരുടെ ബുദ്ധിമുട്ട് കണ്ട് സർക്കാർ തന്നെ പണം വീണ്ടും അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിൽനിന്ന് 400 കോടിയോളം രൂപ ലഭിക്കാനുണ്ട്. ഓണത്തിനിടയ്‌ക്ക് 150 കോടി രൂപ കർഷകർക്ക് വിതരണം ചെയ്യാനായി’’– മന്ത്രി പി.പ്രസാദ് പറഞ്ഞു.

നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കർഷകരുടെ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *