തിരുവനന്തപുരം: ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. ആക്രമണത്തിൽ എഎസ്ഐയുടെ തലയ്ക്കു പരിക്കേറ്റു. പാറശാല സ്റ്റേഷനിലെ എഎസ്ഐ ജോണിന് ആണ് പരിക്കേറ്റത്. പോക്സോ കേസിലെ പ്രതിയായ കളിയിക്കാവിള ആർ.സി തെരുവിൽ സ്റ്റാലിൻ (32) ആണ് അക്രമം നടത്തിയത്.

പതിനൊന്ന് വർഷം മുൻപ് റജിസ്റ്റർ കേസിലെ പ്രതിയാണ് സ്റ്റാലിൻ. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ സ്റ്റാലിൻ അടുത്തിടെ നാട്ടിലെത്തിയിരുന്നു. പീഡനക്കേസ് പ്രതി നാട്ടിലെത്തിയ വിവരം അറിഞ്ഞ പൊലീസ് ഇയാളെ പിടികൂടാൻ മഫ്തിയിൽ എത്തുകയായിരുന്നു. സ്ഥലത്തുവച്ച് ആറുപേർ അടങ്ങുന്ന പൊലീസ് സംഘവും പ്രതിയും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിടിവലിക്കൊടുവിൽ സ്റ്റാലിൻ ശക്തിയായി എഎസ്ഐയെ പിടിച്ച് തള്ളി. തള്ളലിൻറെ ആഘാതത്തിൽ തറയിൽ വീണാണ് ജോണിന് പരിക്കേറ്റത്. പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കു പരിക്കേറ്റതിനാൽ മെഡിക്കൽ കോളജിലേക്ക് അയച്ചു. പ്രതിയെ പൊലീസ് പിടികൂടി.

അതിനിടെ ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പാലക്കാട് ആണ് സംഭവം. മദ്രസ അധ്യാപകനായ മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മദ്രസയിൽ വെച്ച് ആറ് വയസുകാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്.

Leave a Reply

Your email address will not be published. Required fields are marked *