സിനിമ ഇറങ്ങിയതോടെ വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുകയാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍. മരുഭൂമിയിലെ നരകതുല്യമായ ജീവിതത്തിനിടയ്ക്ക് ആടുമായി നജീബിന്റെ കഥാപാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭാഗം സിനിമയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശങ്ങളും മറ്റും ഉയര്‍ന്നിരുന്നു. എന്തുകൊണ്ട് ഇത് ഉള്‍പ്പെടുത്തിയില്ല എന്നതിന് സംവിധായകന്‍ ബ്ലെസിക്ക് കൃത്യമായ ഉത്തരം ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യഥാര്‍ത്ഥ നജീബ് നടത്തിയ പരാമര്‍ശത്തില്‍ അത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നും നോവലിന് വേണ്ടി ബെന്യാമിന്‍ അത് സൃഷ്ടിച്ചതാണെന്നും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വ്യക്തത വരുത്തി കൊണ്ട് ബെന്യാമിന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പ്

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നു. എന്റെ കഥയിലെ നായകന്‍ നജീബ് ആണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവല്‍ ആണ്. നോവല്‍. നോവല്‍. അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങള്‍ ഉണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക.

Leave a Reply

Your email address will not be published. Required fields are marked *