പാലക്കാട്: ജ്യോത്സ്യനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ത്രീയോടൊപ്പം നഗ്‌നനാക്കി നിര്‍ത്തി വിഡിയോയും ഫോട്ടോയും എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരില്‍ താമസിക്കുന്ന മൈമൂന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാല്‍ എസ്. ശ്രീജേഷ് (24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ജ്യോത്സ്യന്റെ നാലര പവന്‍ സ്വര്‍ണമാലയും മൊബൈല്‍ ഫോണും പണവും സംഘം കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെട്ട പ്രതികള്‍, ഇത് കൊടുത്തില്ലെങ്കില്‍ നഗ്‌നഫോട്ടോയും വിഡിയോയും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീട്ടിലെ ദോഷം തീര്‍ക്കാന്‍ പൂജ ചെയ്യാനെന്ന വ്യാജേനയാണ് ജ്യോത്സ്യനെ കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: മൈമൂനയും ശ്രീജേഷും ചൊവ്വാഴ്ച വൈകീട്ട് കൊല്ലങ്കോട്ടെ ജ്യോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്തു പരിഹാരം കാണണമെന്നും പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ജ്യോത്സ്യന്‍ കൊഴിഞ്ഞാമ്പാറയിലെത്തി. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ എന്‍. പ്രതീഷിന്റെ (36) കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു രണ്ട് യുവാക്കള്‍ ചേര്‍ന്നു ജ്യോത്സ്യനെ കൊണ്ടുപോയി.

പൂജക്ക് ഒരുക്കം നടത്തുന്നതിനിടെ ജ്യോത്സ്യനെ പ്രതീഷ് ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി മൈമൂനക്ക് ഒപ്പം നിര്‍ത്തി നഗ്‌നഫോട്ടോയും വിഡിയോയും ചിത്രീകരിച്ചു. നാലര പവന്റെ മാലയും മൊബൈല്‍ ഫോണും പണവും കൈക്കലാക്കിയ സംഘം 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവസമയത്ത് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേര്‍ വീട്ടിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *