കോഴിക്കോട് നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന രാമനാട്ടുകര- എയര്‍പോര്‍ട്ട് ജംഗ്ഷന്‍ റോഡ് നാലു വരി പാതയാക്കി വികസിപ്പിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 24 മീറ്റര്‍ ‍വീതിയില്‍ മികച്ച സൗകര്യങ്ങളോടു കൂടിയ റോഡായാണ് രാമനാട്ടുകര – എയര്‍പോര്‍ട്ട് റോ‍ഡ് വികസിപ്പിക്കുക. ഇതിനായി ദേശീയപാതാ അതോറിറ്റിയുമായി ചര്‍ച്ച നടത്തും. ദേശീയപാതാ അതോറിറ്റിയുടെ അനുമതിയോടെയാകും വികസനം നടപ്പാക്കുക. പദ്ധതിയുടെ നോഡല്‍ ഓഫീസറായി കോഴിക്കോട് ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി. പദ്ധതിയെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ‍ ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനിയറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

മീഡിയന്‍- ഫുട്പാത് എന്നിവയോടു കൂടിയ റോഡ് വികസനമാണ് ലക്ഷ്യമിടുന്നത്. നവീകരിക്കുന്ന റോഡില്‍ ബസ് ബേകളും ഉണ്ടാകും. അത്യാധുനിക നിലവാരത്തിലുള്ള ടോയ് ലറ്റ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ പദ്ധതിയുടെ ഭാഗമായി ഒരുക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. മികച്ച വിശ്രമ കേന്ദ്രങ്ങളും നിര്‍മ്മിക്കും. എയര്‍പോര്‍ട്ട് റോഡ് എന്ന നിലയില്‍ തടസ്സങ്ങളില്ലാതെ യാത്ര സാധ്യമാക്കാനാണ് റോഡ് വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുന്നത്. 10 കിലോ മീറ്ററോളം നീളത്തിലാണ് വികസനം സാധ്യമാവുക. ഇതിനായി 12 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ നാലു വരിയായി വികസിപ്പിക്കാന്‍ ഈ റോഡ് ദേശീയപാത അതോറിറ്റിക്ക് കൈമാറിയിരുന്നു. എന്‍ എച്ച് എ ഐ തയ്യാറാക്കിയ ഗ്രീന്‍ ഫീല്‍ഡ് പാത അലൈന്‍മെന്റില്‍ ഈ മേഖല ഉള്‍പ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിമാനത്താവള റോഡ് വികസനത്തിന് പ്രത്യേകമായ പദ്ധതി തയ്യാറാക്കുന്നത്. റോഡ് വികസനം വിമാനത്താവളത്തിന്റെ വികസനത്തിനും ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *