കരിങ്കടലിൽ രണ്ട് റഷ്യൻ എണ്ണക്കപ്പലുകൾക്കു നേരെ യുക്രെയ്ന്റെ ഡ്രോണാക്രമണം. കപ്പലുകൾക്ക് തീപിടിച്ചുവെന്ന് തുർക്കി അറിയിച്ചു. നാവികസേനയും സുരക്ഷാ ഏജൻസിയായ SBU-ഉം സംയുക്തമായി നടത്തിയ ആക്രമണമാണെന്ന് യുക്രെയ്ൻ സ്ഥിരീകരിച്ചു. വിരാട്, കൊറോസ് എന്നീ എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. യുക്രെയ്ൻ സമാധാനപാക്കേജിൽ ഇന്ന് അമേരിക്കയിലെ മയാമിയിൽ യുക്രെയ്ൻ പ്രതിനിധികളും അമേരിക്കൻ പ്രതിനിധികളും ചർച്ച നടക്കാനിരിക്കെയാണ് യുക്രെയ്ൻ ആക്രമണം നടത്തിയിരിക്കുന്നത്.

കരിങ്കടലിൽ റഷ്യൻ എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾ പാശ്ചാത്യ ഉപരോധങ്ങൾക്ക് മാത്രമല്ല, നേരിട്ടുള്ള ആക്രമണ സാധ്യതയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഡ്രോൺ ആക്രമണത്തിലൂടെ യുക്രെയ്ൻ നൽകുന്നത്. അതേസമയം അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ട്രംപിന്റെ മരുമകൻ ജെറാൾഡ് കുഷ്‌നറും ഇന്നു നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. മുൻ പ്രതിരോധമന്ത്രി റസ്റ്റം ഉമ്രോവാണ് യുക്രെയ്ൻ സംഘത്തെ നയിക്കുന്നത്.

അമേരിക്കൻ സമാധാനപദ്ധതി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഭാവി കരാറുകളുടെ അടിസ്ഥാനമാകണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ അറിയിച്ചിരുന്നു.യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്നും പുടിൻ. ലുഹാൻസ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഖേഴ്‌സൺ, സപ്പോറേഷ്യ പ്രദേശങ്ങൾ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും പുടിൻ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *