നടന്‍ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം. വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് വിസ്മയിപ്പിച്ച താരമാണ് കൊച്ചിന്‍ ഹനീഫ. തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായി വേറിട്ട റോളുകളില്‍ നിറഞ്ഞാടിയ പ്രതിഭയായിരുന്നു കൊച്ചിന്‍ ഹനീഫ.

നിഷ്‌കളങ്ക ഹാസ്യമായിരുന്നു കൊച്ചിന്‍ ഹനീഫയുടെ മുഖമുദ്ര. അതിഭാവുകത്വമില്ലാതെ ഹനീഫ പകര്‍ന്ന ഭാവങ്ങള്‍ പ്രേക്ഷകര്‍ക്ക് ഹാസ്യത്തിന്റെ പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. കിരീടത്തിലെ ഹൈദ്രോസും പഞ്ചാബി ഹൗസിലെ ഗംഗാധരന്‍ മുതലാളിയും പുലിവാല്‍ കല്യാണത്തിലെ ധര്‍മ്മേന്ദ്രയും മീശമാധവനിലെ ത്രിവിക്രമനും തുടങ്ങി തീയേറ്ററുകളെ പൊട്ടിച്ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റിയ കഥാപാത്രങ്ങളായിരുന്നു കൊച്ചിന്‍ ഹനീഫയുടേത്.

സിനിമാ മോഹവുമായി ചെന്നൈയിലെത്തിയ ഹനീഫ 1972ല്‍ പി വിജയന്‍ സംവിധാനം ചെയ്ത അഴിമുഖത്തിലൂടെയാണ് സിനിമയിലെത്തിയത്. ക്യാരക്ടര്‍ റോളുകളും ഹനീഫ മികച്ചതാക്കി. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും ഹനീഫ അഭിനയിച്ചിട്ടുണ്ട്. കമല്‍ഹാസനൊപ്പമുള്ള മഹാനദിയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഒരു സന്ദേശം കൂടി’ എന്ന സിനിമയിലൂടെ സംവിധാനരംഗത്തെത്തിയ ഹനീഫയുടെ ‘വാത്സല്യം’ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആരംഭം, കടത്തനാടന്‍ അമ്പാടി, ലാല്‍ അമേരിക്കയില്‍, ഇണക്കിളി തുടങ്ങിയ സിനിമകളുടെ തിരക്കഥ എഴുതി.

Leave a Reply

Your email address will not be published. Required fields are marked *