കോഴിക്കോട്: റമളാൻ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി മർകസിൽ സംഘടിപ്പിച്ച ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താറിൽ നോമ്പുതുറന്ന് മൂവായിരത്തോളം വിശ്വാസികൾ. ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവിലെ ആത്മീയ സമ്മേളനത്തിൽ സംബന്ധിക്കുന്നതിനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ പേരാണ് മർകസിൽ എത്തിയത്.
ഉച്ചക്ക് ഒരു മണിക്ക് മസ്ജിദുൽ ഹാമിലിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പുണ്യദിനങ്ങളെ സത്കർമങ്ങളാൽ സുകൃതമാക്കുന്നതാണ് മുഹമ്മദ് നബിയുടെയും മഹത്തുക്കളുടെയും മാതൃകയെന്നും പ്രതിസന്ധികളെ അതിജയിക്കാൻ ഈ ആത്മീയ പാതയാണ് വിശ്വാസികൾ മുറുകെ പിടിക്കേണ്ടതെന്നും ഉസ്താദ് പറഞ്ഞു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സിപി ഉബൈദുല്ല സഖാഫി സംസാരിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം സംബന്ധിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന സകാത്ത് പഠന സംഗമത്തിന് കുഞ്ഞി മുഹമ്മദ് സഖാഫി പറവൂരും ഖത്മ് ദുആക്ക് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയും ഹലാവത്തുൽ ഖുർആൻ -ആസ്വാദന സദസ്സിന് ഹാഫിള് ഉവൈസ് സഖാഫിയും നേതൃത്വം നൽകി. വൈകുന്നേരം നാലിന് നടന്ന നൂറുൽ വാഖിഅ, ദൗറത്തുൽ ഖുർആൻ, അസ്മാഉൽ ബദ്ർ, ഖുർആൻ പ്രഭാഷണം തുടങ്ങിയ ആത്മീയ-പഠന സംഗമങ്ങൾക്ക് ഹാഫിള് സൈനുൽ ആബിദ് സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട് നേതൃത്വം നൽകി.
വിദ്യാർഥികൾക്കും യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി രാജ്യത്തുടനീളമുള്ള മർകസ് സ്ഥാപനങ്ങളിലും മസ്ജിദുകളിലും പൊതുഗതാഗത കേന്ദ്രങ്ങളിലും കഴിഞ്ഞ 23 ദിവസമായി നടന്നുവന്ന ഇഫ്താർ സംഗമങ്ങളുടെ തുടർച്ചയായി വിപുലമായ രൂപത്തിലാണ് കൺവെൻഷൻ സെന്ററിൽ ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചത്. ഇഫ്താറിന് ശേഷം അവ്വാബീൻ, തസ്ബീഹ്, തറാവീഹ്, വിത്ർ നിസ്കാരങ്ങൾ, ഹദ്ദാദ്, ഖസ്വീദതുൽ വിത്രിയ്യ പാരായണങ്ങൾ മസ്ജിദുൽ ഹാമിലിയിൽ നടന്നു.
മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പിസി അബ്ദുല്ല ഫൈസി തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും മർകസ് മുദരിസുമാരും സുന്നി സംഘടനാ നേതാക്കളും വിവിധ സെഷനുകളിൽ സംബന്ധിച്ചു.
