തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് തച്ചങ്കരിയെ പാര്‍പ്പിച്ചിരിക്കുന്നത് ജയിലിലെ ഹോസ്പിറ്റല്‍ ബ്ലോക്കിലാണ്. ഡോക്ടറുടെ പരിശോധനയില്‍ ആരോഗ്യനില മോശമെന്ന് കണ്ടെത്തിയാല്‍ ആശുപത്രിയിലേക്ക് മാറ്റും. 2003-2007 ഔദ്യോഗിക കാലയളവില്‍ 64 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് തച്ചങ്കരി ശിക്ഷിക്കപ്പെട്ടത്.

ആറുമാസത്തോളം നീണ്ട വിചാരണ നടപടികള്‍ ഒടുവിലാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് നാലുവര്‍ഷം കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 3084,000 രൂപ പിഴയുടുക്കാനും ഉത്തരവിട്ടു. പിഴയൊടുക്കാത്ത സാഹചര്യത്തില്‍ രണ്ടുമാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു 135 ശതമാനം അധിക വരുമാനം ഉണ്ടാക്കിയെന്നായിരുന്നു പരാതി. 2003 മുതല്‍ 2007 ജൂലൈ വരെയുള്ള കാലയളവില്‍ 64,70,891 രൂപ സമ്പാദിച്ചു എന്നായിരുന്നു കണ്ടെത്തല്‍. 2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസിലാണ് കോട്ടയം വിജിലന്‍സ് കോടതി വിധി പറഞ്ഞത്. അതേസമയം 2007 ശേഷമുള്ള തച്ചങ്കരിയുടെ സ്വത്ത് സംവാദനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ബോബി കുരുവിള പറഞ്ഞു.

96 സാക്ഷികള്‍ 271 രേഖകള്‍ പ്രോസിക്യൂഷന്‍ കോടതി ഹാജരാക്കിയിരുന്നു. കുടുംബ സ്വത്താണെന്ന് പ്രതിഭാഗത്തിന്റെ വാദം കോടതി പൂര്‍ണമായും തള്ളുകയും ചെയ്തു. കോടതിവിധിക്ക് ശേഷം ടോമിന്റെ തച്ചങ്കരിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. അപ്പീല്‍ നല്‍കാനാണ് പ്രതിഭാവത്തിന്റെ തീരുമാനം. 1987 ബാച്ച് ഐപിഎസ് ഓഫിസറായിരുന്ന ടോമിന്‍ ജെ.തച്ചങ്കരി 2023 ല്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയായാണ് വിരമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *