നാളെ മുതൽ കാൺപൂരിൽ ന്യൂസീലൻഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഹനുമ വിഹാരിക്ക് പകരം യുവതാരം ശ്രേയാസ് അയ്യർ കളിക്കുമെന്ന് സ്ഥിരീകരിച്ച് താത്കാലിക ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ശ്രേയാസ് കളിക്കുമെന്ന് വാർത്താസമ്മേളനത്തിലാണ് രഹാനെ സ്ഥിരീകരിച്ചത്. താരത്തിൻ്റെ അരങ്ങേറ്റ മത്സരമാണിത്.
. മധ്യനിരയിൽ അല്പം കൂടി ആക്രമിച്ച് കളിക്കുന്ന ഒരു താരത്തെ ആവശ്യമുണ്ട് എന്നതായിരുന്നു ശ്രേയാസിനെ ടീമിൽ തിരിച്ചെടുത്തതിൽ സെലക്ടർമാരുടെ വിശദീകരണം. എന്നാൽ, ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്ന താരത്തെ ഒരു കാരണവുമില്ലാതെ പുറത്താക്കിയതിൽ സെലക്ടർമാർക്കെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.
ഡിസംബർ മൂന്നിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരമടക്കം
പരമ്പരയിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയും ന്യൂസീലൻഡും കളിക്കുക. രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്ലി തിരികെയെത്തി ഇന്ത്യൻ ടീമിനെ നയിക്കും.
കോലി, രോഹിത് എന്നിവരെ കൂടാതെ , ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി എന്നിവർക്കും വിശ്രമം അനുവദിച്ചു.
വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പർ. ബാക്കപ്പായി ആന്ധ്രാപ്രദേശ് വിക്കറ്റ് കീപ്പർ ബാറ്റർ കെഎസ് ഭരത് ടീമിലെത്തി. ഭരതിനൊപ്പം മുംബൈ ബാറ്റർ ശ്രേയാസ് അയ്യർ, കർണാടക പേസർ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഹരിയാന ഓൾറൗണ്ടർ ജയന്ത് യാദവ്, ഗുജറാത്ത് ഓൾറൗണ്ടർ അക്സർ പട്ടേൽ എന്നിവരും ടീമിൽ ഇടം നേടി. കഴിഞ്ഞ ദിവസം ലോകേഷ് രാഹുൽ പരുക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായതിനെ തുടർന്ന് സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തി.
ടെസ്റ്റ് പരമ്പരക്ക് മുൻപ് ന്യൂസിലൻഡിനെതിരായി നടന്ന ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന അവസാന മത്സരത്തിൽ 73 റൺസിനായിരുന്നു ഇന്ത്യ ജയം സ്വന്തമാക്കിയത്. ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. മറുപടി ബാറ്റിംഗിൽ കിവീസ് 17.2 ഓവറിൽ 111 റൺസിന് ഓൾ ഔട്ട് ആയി.
