യുക്രൈൻ-റഷ്യ യുദ്ധം രണ്ടാം ദിവസവും തുടരുന്നു ജനങ്ങളോട് രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്ത് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി.രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുക്രൈന്‍ സര്‍ക്കാര്‍ ആയുധം നല്‍കുമെന്നും വൊളോദിമിര്‍ സെലെന്‍സ്‌കി ട്വിറ്ററിലൂടെ വ്യക്തമാക്കി.
“രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഞങ്ങള്‍ ആയുധങ്ങള്‍ നല്‍കും. പിന്തുണയ്ക്കാന്‍ തയ്യാറെടുക്കുക”- സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു.
പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുതെന്നും യുക്രൈന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. യുദ്ധം രൂക്ഷമായ യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് കൂട്ട പലായനം നടക്കുകയാണ്. ഒരുലക്ഷം പേര്‍ പലായനം ചെയ്തതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നേരത്തെ റഷ്യയുടെ എല്ലാ സഖ്യ രാജ്യങ്ങളുമായുമുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ യുക്രൈന്‍ തീരുമാനിച്ചിരുന്നു. നിലവില്‍ യുക്രൈന്റെ എല്ലാ പ്രധാന നഗരങ്ങളും കടുത്ത റഷ്യന്‍ ആക്രമണം നേരിടുകയാണ്.
